സിഎസ്ആർ തട്ടിപ്പ്; തട്ടിച്ച പണം അനന്തു കൃഷ്‌ണൻ വിദേശത്തേക്ക് കടത്തിയോയെന്ന് സംശയം, ഇഡി അന്വേഷണം

സിഎസ്ആർ ഫണ്ടിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണൻ പണം വിദേശത്തേക്ക് കടത്തിയോയെന്ന് സംശയം. കേസിൽ ഇ ഡി അന്വേഷണം പുരോഗമിക്കുകയാണ്. കോടികളുടെ പാതി വില തട്ടിപ്പിൽ ഇഡി പ്രാഥമിക വിവര ശേഖരണം നടത്തി. കസ്റ്റഡിയിൽ വിട്ട അനന്തുവിനെ സംഘം കൂടുതൽ ചോദ്യം ചെയ്യും.

തട്ടിപ്പിലൂടെ അനന്തു കൃഷ്ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയം ഉണ്ട്. കേസായതോടെ വിദേശത്തേക്ക് കടക്കാൻ അനന്തു കൃഷ്ണൻ ശ്രമിച്ചെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും അന്വേഷണം. അതിനിടെ അനന്തു കൃഷ്ണന് 19 ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. സഹോദരിയുടെ പേരിലും സഹോദരിയുടെ ഭർത്താവിൻ്റെ പേരിലും അനന്തു ഭൂമി വാങ്ങിയതയുള്ള വിവരം പുറത്ത് വന്നു.

അതേസമയം അനന്തുവിനെതിരെ പൊലീസിൽ കൂടുതൽ പരാതികളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിരവധി പേര് പരാതിയുമായി വീണ്ടും രംഗത്തെത്തുന്നുണ്ട്. തട്ടിപ്പ് നടത്താനായി പ്രാദേശിക തലത്തിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ വഴിയായിരുന്നു അനന്തുകൃഷ്ണൻ പണസമാഹരണം നടത്തിയത്. സ്ത്രീകളുടെ സ്വാശ്രയ ഗ്രൂപ്പുകളാണ് ബ്ലോക്കടിസ്ഥാനത്തിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ. സംസ്ഥാനത്തുടനീളം 62 സീഡ് സൊസൈറ്റികൾ രൂപീകരിച്ചിരുന്നു. തയ്യൽ മെഷീൻ, ലാപ്ടോപ് എന്നിവയും വാ​ഗ്ദാനം ചെയ്തിരുന്നു. ഇതിൽ ആദ്യം ചിലർക്ക് ലഭിച്ചിരുന്നു. സംസ്ഥാനത്തുടനീളം വിപുലമായ മേളകൾ സംഘടിപ്പിച്ച് വിശ്വാസ്യത നേടിയെടുത്തത്. ഈ വിശ്വാസം പ്രയോജനപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.