നേതൃത്വത്തിന് എതിരെ വിമര്‍ശനം: മൂന്ന് എം.എസ്.എഫ് സംസ്ഥാന നേതാക്കളെ ലീഗ് സസ്‌പെന്‍ഡ് ചെയ്തു

എം.എസ്.എഫില്‍ വീണ്ടും കടുത്ത നടപടി. മുസ്ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച മൂന്ന് എം.എസ്.എഫ് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തു. മുന്‍ ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, ജോയിന്റ് സെക്രട്ടറി കെ.എം. ഫവാസ്, പ്രവര്‍ത്തകസമിതിയംഗം കെ.വി. ഹുദൈഫ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് മൂന്ന് പേരെയും നീക്കി. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി എടുത്തരിക്കുന്നത്.

ഇന്നലെയാണ് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ലത്തീഫ് തുറയൂരിനെ മുസ്ലിം ലീഗ് നീക്കിയത്. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തനത്തില്‍ ഏകോപനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത്. സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ ആബിദ് ആറങ്ങാടിക്ക് പകരം ചുമതല നല്‍കിയിരുന്നു. ഇതിന് പിന്നാലെ എം.എസ്.എഫ് ഓഫീസില്‍ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.

സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ഹരിത വിഷയത്തിലെ നിലപാടിന്റെ പേരിലാണെന്നും നീക്കം ചെയ്തതിന്റെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ലത്തീഫ് തുറയൂര്‍ പറഞ്ഞിരുന്നു. സംഘടനാ നടപടിക്രമം പാലിക്കാതെയാണ് തന്നെ മാറ്റിയത്. പുറത്താക്കിയ വിവരം അറിഞ്ഞത് ചന്ദ്രികയിലൂടെ. പാര്‍ട്ടിയില്‍ നിന്ന് ആളുകളെ പുറത്താക്കുന്നത് മാത്രമാണ് പി.എം.എ സലാമിന്റെ ജോലിയെന്നും കോഴിക്കോട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ലത്തീഫ് പറഞ്ഞു. ഒരു വിശദീകരണം പോലും ചോദിക്കാതെയാണ് പുറത്താക്കിയത്. തന്നെ കാണാന്‍ വന്ന സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞ് ഹരിത വിഷയത്തില്‍ നിലപാടെടുത്തതിനാണ് തന്നെ മാറ്റിയതെന്നാണ് അറിയുന്നത്.

ഹരിത വിവാദത്തില്‍ എം.എസ്.എഫിന്റെ മിനിട്‌സ് തിരുത്താന്‍ പിഎംഎ സലാം ആവശ്യപ്പെട്ടിരുന്നു. താന്‍ അതിന് തയ്യാറായിരുന്നില്ലെന്നാണ് ലത്തീഫ് പറഞ്ഞത്. നീതിക്ക് വേണ്ടിയാണ് സംസാരിച്ചത്. നേതാക്കള്‍ പറഞ്ഞതിനാല്‍ മിനുട്സ് ഹാജരാക്കിയിട്ടില്ല. ആബിദ് ഹുസൈന്‍ തങ്ങളുടെ കൈയിലാണ് മിനിട്സ് കൊടുത്തത്. അവര്‍ അത് പൊലീസിന് നല്‍കുമെന്നാണ് തന്നെ അറിയിച്ചത്. മിനുട്സ് തിരുത്താന്‍ പറഞ്ഞത് നേതാക്കള്‍. പിഎംഎ സലാം, സി പി ചെറിയ മുഹമ്മദ്, ആബിദ് ഹുസൈന്‍ തങ്ങളുടെയും ഇടപെടലാണ് ഇപ്പോഴുള്ള നടപടിക്ക് പിന്നില്‍. മിനുട്‌സ് ഇപ്പോഴും ഹാജരാക്കാത്തതിനാല്‍ ഇപ്പോഴും പൊലീസ് തനിക്കെതിരെ നടപടികള്‍ തുടരുകയാണ്. തിരുത്തിയ മിനിട്‌സാണ്  പൊലീസില്‍ ഹാജരാക്കുന്നതെങ്കില്‍ ഒറിജിനലിന്റെ പകര്‍പ്പ് പുറത്തുവിടും. സംഘടനയുടെ പോക്കുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. എല്ലാം തുറന്നു പറയുമെന്നും ലത്തീഫ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കള്‍ക്കെതിരെ ലീഗ് നടപടി കടുപ്പിച്ചത്.