'പാചകത്തിന് വരുന്നവരും സഹായികളും ബ്രാഹ്‌മണരായിരിക്കണം', ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്വട്ടേഷന് എതിരെ വിമര്‍ശനം

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് പുറത്ത് വിട്ട ക്വട്ടേഷന്‍ നോട്ടീസിനെതിരെ വിമര്‍ശനം. പാചക പ്രവര്‍ത്തിക്ക് വരുന്ന ദേഹണ്ഡക്കാരും, സഹായികളും ബ്രാഹ്‌മണരായിരിക്കണം എന്ന വ്യവസ്ഥയാണ് വിവാദമായിരിക്കുന്നത്. ജാതി വിവേചനം ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായത്. 2022 ലെ ഉത്സവത്തിന് മുന്നോടിയായി ജനുവരി 17നാണ് ക്വട്ടേഷന്‍ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് പുറത്തിറക്കിയത്. ഫെബ്രുവരി രണ്ടാണ് അവസാന തിയതി.

ഉത്സവത്തോട് അനുബന്ധിച്ച് പ്രസാദ ഊട്ട്, പകര്‍ച്ച വിതരണം എന്നിവക്കാവശ്യമായ ഭക്ഷണം ഉണ്ടാക്കുന്നതിലേക്കായി ദേഹണ്ഡപ്രവര്‍ത്തി, പച്ചക്കറി സാധനങ്ങള്‍ മുറിച്ച് കഷ്ണങ്ങളാക്കല്‍, കലവറയില്‍ നിന്നും സാധനസാമിഗ്രികള്‍ ഊട്ടുപുരയിലേക്ക് എത്തിക്കല്‍, പാകം ചെയ്തവ വിതരണ പന്തലിലേക്കും ബാക്കി വന്നവയും പാത്രങ്ങളും തിരികെ ഊട്ടുപുരയിലേക്ക് എത്തിക്കല്‍, രണ്ട് ഫോര്‍ക്ക് ലിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തല്‍ ഉള്‍പ്പെടെ എല്ലാ പ്രവ്യത്തികള്‍ക്കും കൂടിയാണ് ദേവസ്വം ബോര്‍ഡ് ക്വട്ടേഷന്‍ ക്ഷണിച്ചത്. ഇതിനായി മുന്നോട്ട് വച്ചിരിക്കുന്ന 13 നിബന്ധനകളില്‍ ഏഴാമത്തെയാണ് ബ്രാഹ്‌മണര്‍ക്ക് മാത്രം എന്ന നിബന്ധന മുന്നോട്ട് വയ്ക്കുന്നത്. ക്വട്ടേഷന്‍ നോട്ടീസിന്റെ ചിത്രം അടക്കം പങ്ക് വച്ചാണ് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്.