സ്വപ്‌നയുടെ ആരോപണങ്ങളില്‍ കഴമ്പില്ല, ഗൂഢാലോചനയ്ക്ക് പിന്നില്‍ ക്രൈം നന്ദകുമാറും പി.സി ജോര്‍ജ്ജും: സരിത എസ്. നായര്‍

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് എതിരെയുള്‌ല ഗൂഢാലോചനക്കേസില്‍ സരിത എസ് നായര്‍ രഹസ്യമൊഴി നല്‍കി. സ്വ്പനയുടെ ആരോപണങ്ങളില്‍ കഴമ്പില്ല. ആരോപണങ്ങള്‍ക്ക് പിന്നില്‍ പിസി ജോര്‍ജ്ജും ക്രൈം നന്ദകുമാറുമാണ് ഇതിന് പിന്നില്‍ രാഷ്ട്രീയക്കാരല്ലെന്നും സരിത പറഞ്ഞു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അവര്‍ മൊഴി നല്‍കിയത്.

ക്രൈം നന്ദകുമാറിന്റെ ഓഫീസിലാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായി ഗൂഢാലോചന നടന്നത്. പി.സി ജോര്‍ജ്ജ്, സരിത്ത് എന്നിവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്. പി സി ജോര്‍ജിന് പിന്നില്‍ തിമിംഗലങ്ങളുണ്ട്. തന്നെ എന്തിനാണ് കേസിലേക്ക് വലിച്ചിഴച്ചതെന്ന് അറിയില്ലെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ വ്യാപ്തി വളരെ വലുതാണ്. കേസില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ട്. സ്വര്‍ണക്കടത്തിന് പിന്നില്‍ അന്താരാഷ്ട്ര സംഘമുണ്ടെന്നും അവര്‍ ആരോപിച്ചു.

ഗൂഢാലോചന നടത്താനായി അവര്‍ തന്നെയും വിളിച്ചിരുന്നു. ക്രൈം നന്ദകുമാറിന്റെ ഓഫിസില്‍ കാണാമെന്ന് പറഞ്ഞതുകൊണ്ട് താന്‍ പോയിരുന്നില്ല. അയാളുടെ മുമ്പത്തെ വാര്‍ത്തകളുടെയും മറ്റും അഭിപ്രായത്തിലാണ് പോകാതിരുന്നതെന്നും സരിത കൂട്ടിച്ചേര്‍ത്തു. ഗൂഢാലോചന സംബന്ധിച്ച് തനിക്ക് വ്യക്തതയുള്ള കാര്യങ്ങള്‍ രഹസ്യമൊഴിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്നെ ഇതിലേക്ക് വലിച്ചിഴച്ചത് കൊണ്ട മാത്രമാണ് ഈ കേസിന് പിന്നാലെ പോയത്. സ്വപ്‌ന സംസാരിക്കുന്നത് നിലനില്‍പ്പിന് വേണ്ടിയാണെന്നും സരിത വ്യക്തമാക്കി.

Read more

അതേസമയം ഡോളര്‍ക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇ ഡിക്ക് നല്‍കില്ല. രഹസ്യമൊഴി ആവശ്യപ്പെട്ട് കൊണ്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ അപേക്ഷ എറണാകുളം എ.സി.ജെ.എം കോടതി തള്ളി. കോടതി വഴി മൊഴി ഇഡിക്ക് നല്‍കുന്നതിനെ കസ്റ്റംസ് എതിര്‍ത്തിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കാത്തതിനാല്‍ മൊഴി നല്‍കാനാവില്ലെന്നാണ് കസ്റ്റംസ് വാദിച്ചത്.