മരട് കേസില്‍ സിപിഐഎം നേതാവിനെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച്; സര്‍ക്കാരിന് മുന്നിലെത്തുന്നത് മൂന്നാം തവണ

മരട് തീരദേശ പരിപാല നിയമം ലംഘിച്ച് പണിത ഫ്‌ളാറ്റുകള്‍ സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം പൊളിച്ചെങ്കിലും കേസന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം നേതാവുമായ കെ എ ദേവസിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സര്‍ക്കാരിന് അപേക്ഷ നല്‍കി. നേരത്തെ രണ്ടുതവണ അന്വേഷണാനുമതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.

കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് വീണ്ടും അനുമതി തേടിയത്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ദേവസ്സിക്കെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് രണ്ടുവര്‍ഷം മുമ്പ് തന്നെ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ ഇത് വരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മരട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായി കെ എ ദേവസ്സിയുടെ നേതൃത്വത്തിലാണ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയുള്ള നിര്‍മാണങ്ങള്‍ക്ക് ഗൂഢാലോചന നടന്നതെന്നാണ് ആരോപണം.

തീരദേശ പരിപാലന ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കിയത്. മരടിലെ എച്ച്ടുഒ ഹോളിഫെയ്ത്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫാ സെറീന്‍, ജയിന്‍ കോറല്‍കോവ് തുടങ്ങിയ സമുച്ചയങ്ങളിലായി 328 ഫ്‌ളാറ്റുകളായിരുന്നു പൊളിച്ചുനീക്കിയത്. ഫ്‌ളാറ്റ് ഉടമകളുടെ നഷ്ടപരിഹാരത്തുക സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നിര്‍മ്മാണം സംബന്ധിച്ച കേസുകള്‍ ക്രൈംബ്രാഞ്ചും, വിജിലന്‍സും അന്വേഷിക്കുന്നുണ്ട്. ജയിന്‍ കോറല്‍ കോവ്, ആല്ഫാ സറീന്‍, എച്ച്ടു ഓ ഹോളിഫെയ്ത്ത് എന്നിവ സംബന്ധിച്ച കേസുകളാണ് ക്രൈംബ്രാഞ്ചിന്‍ന്റെ കൈവശമുള്ളത്. വിജിലന്‍സ് അന്വേഷിക്കുന്നത് ഗോള്‍ഡന്‍ കായലോരം സംബന്ധിച്ച കേസുകളാണ്. ഓരോ വ്യക്തിഗത പരാതിയിലും പ്രത്യേകം കുറ്റപത്രങ്ങള്‍ ഫയല്‍ ചെയ്യണം എന്നാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമോപദേശം.