നാലു പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം; താനൂർ കസ്റ്റഡി മരണത്തിൽ ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടിക

താനൂർ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആദ്യ പ്രതിപ്പട്ടിക സമര്‍പ്പിച്ചു.പരിപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതിപ്പട്ടിക സമര്‍പ്പിച്ചത്. പ്രതികളായ നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. കേസിലെ ഒന്നാം പ്രതി താനൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ജിനേനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവരാണ്.

താനൂര്‍ സ്റ്റേഷനിലെ എസ്.ഐ കൃഷ്ണലാല്‍, സീനിയര്‍ സിവില്‍ പൊലീസുദ്യോഗസ്ഥന്‍ ലിപിന്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹരീഷ്, ഡ്രൈവര്‍ പ്രശോഭ് എന്നിവരാണ് താമിർ ജിഫ്രിയേയും, കൂടെയുള്ളവരെയും അറസ്റ്റ് ചെയ്തത്.പിന്നീട് കസ്റ്റഡിയിൽ കഴിയവെ താമിർ മരിച്ചു.

അറുപതോളം പേരുടെ മൊഴി അന്വേഷണ സംഘം ഇതിനോടകം രേഖപ്പെടുത്തിയിരുന്നു. താമിര്‍ ജിഫ്രി മരിച്ച ദിവസം സ്റ്റേഷന്‍ ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന പൊലിസുകാരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. കേസില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.