ഇപ്പോൾ മഹാനായ പൊലീസ്, അന്ന് കുപ്രസിദ്ധൻ: ഹരീഷ് വാസുദേവൻ ഡി.വൈ.എസ്.പി സോജന് എതിരെ മുമ്പ് എഴുതിയ പോസ്റ്റ് ചൂണ്ടിക്കാട്ടി സി.ആർ നീലകണ്ഠൻ

വാളയാർ പെൺകുട്ടികളുടെ അമ്മയ്‌ക്കെതിരെ അഭിഭാഷകൻ ഹരീഷ് വാസുദേവൻ എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് വലിയ വിവാദമായിരിക്കുകയാണ്. മരിച്ച കുട്ടികളുടെ ആത്മാവ് ആ സ്ത്രീയോട് പൊറുക്കില്ല എന്ന് തനിക്ക് ഉറപ്പാണ് എന്ന് ഹരീഷ് വാസുദേവൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. അതേസമയം കേസ് അട്ടിമറിച്ചു എന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ ഉൾപ്പെടെയുള്ളവർ ആരോപിക്കുന്ന അന്വേഷ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി എം ജെ സോജനെ നല്ല നിലയിലാണ് ഹരീഷ് വാസുദേവൻ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ അവതരിപ്പിക്കുന്നത്. എന്നാൽ എം ജെ സോജൻ എന്ന ഡിവൈഎസ്പിയെ കുറിച്ച് 2019 ഒക്ടോബറിൽ ഹരീഷ് വാസുദേവന് മറിച്ചൊരു അഭിപ്രായമാണ് ഉണ്ടായിരുന്നത് എന്ന് സി.ആർ നീലകണ്ഠൻ ചൂണ്ടിക്കാട്ടി.

“ഇപ്പോൾ മഹാനായ പൊലിസ് ഉദ്യോഗസ്ഥൻ എന്ന് ഹരീഷ് വാസുദേവൻ പറയുന്ന എം ജെ സോജൻ എന്ന ഡിവൈഎസ്പിക്കെതിരെ 2019 ഒക്ടോബറിൽ ഇതേ വ്യക്തി ഇട്ട പോസ്റ്റ് വായിക്കുക” എന്ന് സി.ആർ നീലകണ്ഠൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

May be an image of text that says "Harish Vasudevan Sreedevi 28 Oct 2019 MJ സോജൻ എന്ന കുപ്രസിദ്ധ DYSP ഒരാളെ മർദ്ദിച്ചു കൊന്നുവെന്ന കേസ് FIR ൻമേൽ വിചാരണ പോലും വേണ്ട എന്നു തീരുമാനിച്ച്, വിചാരണാനുമതി നിഷേധിച്ച ആഭ്യന്തരവകുപ്പാണ് നമ്മളെ ഭരിക്കുന്നത്. വിചാരണ നടത്തി അയാൾ കുറ്റക്കാരനാണോ എന്നു കോടതി പരിശോധിക്കുന്നതിന് ആഭ്യന്തര വകുപ്പ് തടസ്സും നിന്നത് എന്തിനാണ്? ഈ ഉത്തരവ് വ്യാജമാണോ?? അല്ലെങ്കിൽ, നാണമുണ്ടോ ശ്രീ.പിണറായി വിജയാ ആഭ്യന്തര വകുപ്പിൻ്റെ പരാജയങ്ങൾക്ക് എതിരെ ഇനിയും ഇങ്ങനെ മൗനമായി ഇരിക്കാൻ??? ക്രിമിനൽ പൊലീസുകാരെ സർവ്വീസിൽ നിന്ന് നീക്കം ചെയ്യുമെന്ന് വെറുതേ പറഞ്ഞാൽപ്പോരാ, വിചാരണ നടത്താനുള്ള അനുമതി ചോദിച്ച് ഇരകൾ കോടതി കയറുമ്പോൾ, അതെങ്കിലും അനുവദിക്കണം. 11 വയസുള്ള ലൈംഗികപീഡന കേസിലെ ഇരയെപ്പറ്റി അശ്ളീലം പറയുന്ന ഒരുവൻ പോലീസ് സേനയിൽ DYSP യായി തുടരുന്നതിനു നിങ്ങൾ കേരളത്തോട് സമാധാനം പറയണം. അത് പറ്റില്ലെങ്കിൽ, താങ്കൾ ആഭ്യന്തര വകുപ്പ് ഒഴിയണം. ആ പണി ഇതിലും കൊള്ളാവുന്നവരെ ഏൽപ്പിക്കണം."

അതിനിടെ തന്റെ മക്കളുടെ കൊലപാതകത്തിൽ തന്നെ പ്രതിയായി ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നതായി ചൂണ്ടിക്കാണിച്ച്​ വാളയാറിലെ കുട്ടികളുടെ മാതാവും ധർമ്മടത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ഭാഗ്യവതി ഹരീഷ് വാസുദേവനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഹരീഷ് വാസുദേവന്റെ പോസ്റ്റ്​ തിരഞ്ഞെടുപ്പിൽ തനിക്കെതിരായ പ്രചാരണത്തിന്​ ഉപയോഗിക്കുകയാണെന്നും​ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.