കൂറുമാറുമെന്ന് ഭയം; കൂത്താട്ടുകുളത്ത് സിപിഎം വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയി

കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുക്കാനിരിക്കെ കുറുമാറുമെന്ന് ഭയന്ന് സിപിഎം കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. കലയുടെ മകൾ ലക്ഷ്‌മി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി കൈമാറി. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

യുഡിഎഫിന് അനുകൂലമായി കലാ രാജു വോട്ടുചെയ്യുമെന്ന ഭയത്തെ തുടർന്ന് കടത്തിക്കൊണ്ടുപോയെന്നാണ് പരാതി. 13 ഭരണസമിതി അംഗങ്ങളുള്ള കൂത്താട്ടുകുളം നഗരസഭ എൽഡിഎഫാണ് ഭരിക്കുന്നത്. ഇന്നത്തെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയതിന് പിന്നാലെ തന്നെ പങ്കെടുക്കേണ്ടതില്ലെന്നാണ് എൽഡിഎഫ് തീരുമാനിച്ചത്.

എന്നാൽ ഇതിനിടെ ഒരു എൽഡിഎഫ് കൗൺസിലർ കൂറുമാറി യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് അറിയിച്ചു. പിന്നാലെ യുഡിഎഫ് കൗൺസിലറുടെ വാഹനത്തിൽ നഗരസഭയിൽ വന്നിറങ്ങിയ കലാ രാജുവിനെ നഗരസഭ ചെയർപേഴ്‌സണിൻ്റെ വാഹനത്തിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. പൊലീസ് നോക്കിനിൽക്കെ ആയിരുന്നു ഈ അതിക്രമമെന്ന യുഡിഎഫ് ആരോപിക്കുന്നു.

Read more

കൂത്താട്ടുകുളം കുടുംബ ആരോഗ്യകേന്ദ്രത്തിൽ ഒരു കോടി 79 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ഐസൊലേഷൻ വാർഡ് നിർമ്മാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർമാർ നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതോടെയാണ് ഭരണപക്ഷത്തിൻ്റെ അഴിമതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്.