'വാവ സുരേഷിന് സി.പി.എം വീട് നിര്‍മ്മിച്ച് നല്‍കും', മന്ത്രി വി.എന്‍.വാസവന്‍

വാവ സുരേഷിന് സി.പി.എം വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചാകും വീട് നല്‍കുക. കോട്ടയം മോഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ അവസരോചിതമായ ഇടപെടലാണ് വാവ സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു. പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വാവ സുരേഷ് ഡിസ്ചാര്‍ജായതിന് പിന്നാലെയാണ് പ്രതികരണം.

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് ഏഴു ദിവസത്തിന് ശേഷമാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. ഇത് തന്റെ രണ്ടാം ജന്മമാണ്. ജനങ്ങളുടെ പ്രാര്‍ത്ഥനയും കൃത്യ സമയത്ത് കിട്ടിയ പരിചരണവുമാണ് ജീവന്‍ തിരിച്ചു കിട്ടാന്‍ കാരണമെന്നും വാവ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഡോക്ടമാര്‍ക്കും മന്ത്രി വി.എന്‍.വാസവന്‍ അടക്കമുള്ളവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് തനിക്കെതിരെ ഇപ്പോള്‍ ക്യാമ്പയിന്‍ നടക്കുകയാണ്. പാമ്പ് പിടുത്തത്തില്‍ സുരക്ഷിതമായ രീതി ഇല്ല. പാമ്പ് പിടുത്ത രീതിയില്‍ മാറ്റം വരുത്തണോ എന്ന് പിന്നീട് ആലോചിച്ച് തീരുമാനിക്കും. മരണം വരെ പാമ്പ് പിടുത്തം തുടരുമെന്നും വാവ സുരേഷ് പ്രതികരിച്ചു.

ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന് നല്‍കിയിരുന്ന ജീവന്‍രക്ഷാ മരുന്നുകള്‍ എല്ലാം നിര്‍ത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് പാമ്പിനെ പിടികൂടുന്നതിന് ഇടയില്‍ വാവ സുരേഷിന് കടിയേറ്റത്. തുടര്‍ന്ന് അദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.