'കൊന്നിട്ടും വെട്ടിനുറുക്കിയിട്ടും തീരാത്ത പകയാണ് സി.പി.എമ്മിന്'; കരീമിന്റെ ചരിത്രം പറയിപ്പിക്കരുതെന്ന് രമ

സിപിഎം നേതാവ് എളമരം കരീമിന്റെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി കെ.കെ രമ. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പഠിപ്പിക്കാന്‍ കരീം വളര്‍ന്നിട്ടില്ലെന്നു രമ പറഞ്ഞു. കരാര്‍ തൊഴിലാളിയില്‍ നിന്ന് കരീം എങ്ങനെ ഇവിടെയെത്തിയെന്നും കരീമിന്റെ ചരിത്രം പറയിപ്പിക്കരുതെന്നും രമ പറഞ്ഞു.

രക്തസാക്ഷികളെയും പതാകയെയും ഒറ്റുകൊടുത്തത് സിപിഎമ്മാണ്. ഭീഷണി പുത്തരിയില്ല, അവസാന ശ്വാസം വരെ പോരാടും. കൊന്നിട്ടും വെട്ടിനുറുക്കിയിട്ടും തീരാത്ത പകയാണ് സിപിഎമ്മിന്. കച്ചവട രാഷ്ട്രീയമില്ലാതെ എംഎല്‍എ ആയതില്‍ എനിക്ക് അഭിമാനമാണെന്നും രമ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞു.

വടകര ഒഞ്ചിയത്ത് സിപിഎം സംഘടിപ്പിച്ച സിഎച്ച് അശോകന്‍ അനുസ്മരണ ചടങ്ങിലായിരുന്നു കെ.കെ രമയ്ക്ക് എതിരായ എളമരം കരീമിന്റെ അധിക്ഷേപം. കെ.കെ രമയുടെ എംഎല്‍എ സ്ഥാനം പ്രസ്ഥാനത്തെ ഒറ്റു കൊടുത്തതിനുളള പാരിതോഷികമെന്നായിരുന്നു എളമരം കരീം പറഞ്ഞത്.