മഞ്ചേശ്വരത്ത് സി.പി.എം, ബി.ജെ.പിക്ക് വോട്ട് മറിച്ചു; ആരോപണവുമായി എം.സി കമറുദ്ദീൻ എം.എൽ.എ

മഞ്ചേശ്വരത്ത് സി.പി.എം വോട്ട് മറിച്ചുവെന്ന ആരോപണവുമായി മുസ്ലിം ലീഗ് എം.എൽ.എ എം.സി കമറുദ്ദീൻ.  സിപിഎമ്മിന്‍റെ വോട്ട് ബിജെപിയിലേക്ക് ചോര്‍ന്നതായി കമറുദ്ദീന്‍ ആരോപിച്ചു. വോട്ട് ചോര്‍ത്തിയത് നേതൃത്വത്തിന്റെ അറിവോടെയാണോ എന്നത് സിപിഎം വ്യക്തമാക്കണമെന്നും കമറുദ്ദീൻ ആവശ്യപ്പെട്ടു.

മുസ്‍ലിം വിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍‌ മാത്രമായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം. വോട്ടെടുപ്പ് ദിവസം സി.പി.എം കേന്ദ്രങ്ങള്‍‌ സജീവമായിരുന്നില്ല. സി.പി.എം ഒരു തിരഞ്ഞെടുപ്പിലും മഞ്ചേശ്വരത്ത് യുഡിഎഫിന് വോട്ട് ചെയ്തിട്ടില്ലെന്നും കമറുദ്ദീന്‍ പറഞ്ഞു.

ബിജെപിയുമായി നേരിട്ട് മത്സരിക്കുന്ന മഞ്ചേശ്വരത്ത് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്താത്തത് പ്രവര്‍ത്തകരില്‍ നിരാശയുണ്ടാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തുമെന്നായിരുന്നു പ്രവര്‍ത്തകരുടെ പ്രതീക്ഷയെന്നും എം സി കമറുദ്ദീന്‍ പറഞ്ഞു.
എല്ലാത്തിനെയും അതിജീവിച്ച് മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും കമറുദ്ദീന്‍ അവകാശപ്പെട്ടു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 89 വോട്ടുകൾക്ക് ഇപ്പോഴത്തെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ തോറ്റ മഞ്ചേശ്വരം മണ്ഡലത്തിൽ ത്രികോണ മത്സരമാണ് നടക്കുന്നത്. സുരേന്ദ്രൻ തന്നെയാണ് ഇക്കുറിയും ബി.ജെ.പി സ്ഥാനാർത്ഥി എം.കെ.എം അഷ്റഫാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. വി.വി രമേശനെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയിട്ടുള്ളത്.