സി.പി.എം ഇസ്ലാമോഫോബിയ വളർത്തുന്നു; താലിബാൻ അനുകൂലികളാണ് കേരളത്തിലെ മുസ്ലിങ്ങളെന്ന വ്യാജപ്രചാരണം നടത്തുന്നത് സംഘികളേക്കാൾ സഖാക്കളാണ്- നജീബ് കാന്തപുരം

അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ച താലിബാനെ അനുകൂലിക്കുന്നവരാണ് കേരളത്തിലെ മുസ്ലിങ്ങളെന്ന വ്യാജപ്രചാരണം നടത്തുന്നത് സംഘികളേക്കാൾ സഖാക്കളാണെന്ന് നജീബ് കാന്തപുരം എംഎൽഎ.

കേരളത്തിലെ മദ്രസകളും ഇസ്ലാമിക വസ്ത്രധാരണ രീതിയും താലിബാനിസമാണെന്ന് സിപിഎം പോരാളികളായ ലെഫ്റ്റ് ലിബറലുകൾ സോഷ്യൽ മീഡിയയിൽ മറയേതുമില്ലാതെ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഭരണത്തുടർച്ചക്ക് വേണ്ടി ബിജെപിയുമായി രഹസ്യസഖ്യമുണ്ടാക്കിയ സിപിഎം ഹിന്ദുത്വ പ്രചാരണങ്ങൾ കേരളത്തിൽ പച്ചക്ക് നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

താലിബാനെ മുൻനിർത്തി സിപിഎം കേരളത്തിൽ ഇസ്ലാമോഫോബിയ വളർത്തുന്നു
അഫ്ഗാനിസ്താനിൽ ഭരണം പിടിച്ച താലിബാനെ അനുകൂലിക്കുന്നവരാണ് കേരളത്തിലെ മുസ്ലിംകളെന്ന വ്യാജപ്രചാരണം നടത്തുന്നത് സംഘികളേക്കാൾ സഖാക്കളാണ്.
കേരളത്തിലെ മദ്രസകളും ഇസ്ലാമിക വസ്ത്രധാരണ രീതിയും താലിബാനിസമാണെന്ന് സിപിഎം പോരാളികളായ ലെഫ്റ്റ് ലിബറലുകൾ സോഷ്യൽ മീഡിയയിൽ മറയേതുമില്ലാതെ പ്രചരിപ്പിക്കുകയാണ്.
വെടിപ്പുരക്ക് തീ കൊടുക്കും പോലെ അപകടകരമായ ഒരു കളിയിലാണ് സിപിഎം തൊഴിലാളികൾ ഏർപ്പെട്ടിരിക്കുന്നതെന്ന് മുന്നറിയിപ്പ് നൽകുകയാണ്.
ഭരണത്തുടർച്ചക്ക് വേണ്ടി ബിജെപിയുമായി രഹസ്യസഖ്യമുണ്ടാക്കിയ സിപിഎം ഹിന്ദുത്വ പ്രചാരണങ്ങൾ കേരളത്തിൽ പച്ചക്ക് നടത്തുകയാണ്.
സിപിഎമ്മിനെ രാഷ്ട്രീയമായും സൈദ്ധാന്തികമായും വിമർശിക്കുന്നവരെ താലിബാൻ ചാപ്പ കുത്തുകയാണ്.
മതവിരുദ്ദരെയും യുക്തിവാദികളെയും കൂടെക്കൂട്ടി കേരളത്തെ മുസ്ലിം മണ്ഡലത്തെ അപ്പാടെ അപരവത്കരിക്കുകയും രാഷ്ട്രീയ സ്വാതന്ത്ര്യം നിഷേധിക്കുകയുമാണ് സിപിഎം ചെയ്യുന്നത്.
ഇതിന് പിറകിൽ കുടിലമായ രാഷ്ട്രീയ തന്ത്രമുണ്ട്.
ഇത് തിരിച്ചറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ല.
കമ്മ്യൂണിസ്റ്റ് ഏകാധിപതയും ഫാഷിസ്റ്റുമായ സ്റ്റാലിൻ കൂട്ടക്കൊല നടത്തി കുഴിച്ചുമൂടിയവരുടെ കുഴിമാടങ്ങൾ ഉയർന്നുവരുന്ന കാലമാണിത്.
അതേക്കുറിച്ചുള്ള ചർച്ചകളിൽ ഉത്തരംമുട്ടിപ്പോയ സഖാക്കൾ ന്യായീകീരണ ലേഖനങ്ങൾ എഴുതി സ്റ്റാലിനെ വെളുപ്പിക്കാനുള്ള ശ്രമത്തിലാണ്.
എം സ്വരാജും ഷിജുഖാനുമെല്ലാം ഇതിനായി മഷി ചെലവഴിക്കുമ്പോൾ ഭീതി തോന്നുകയാണ്.
പിണറായിയിയുടെ സ്റ്റാലിനിസ്റ്റ് സർക്കാർ ന്യൂനപക്ഷങ്ങൾ ഇന്ത്യയുടെ അഖണ്ഡതക്ക് ഭീഷണിയാണെന്ന് ചോദ്യപ്പേപ്പറിൽ പച്ചക്ക് എഴുതി വെച്ചിരിക്കുകയാണ്.
എന്നിട്ടും അരികുവത്കരിക്കപ്പെട്ട ഒരു സമുദായത്തെ താലിബാൻ ചാപ്പയടിച്ച് വേട്ടയാടി അധികാരക്കസേര ഉറപ്പിക്കാനുള്ള കുടിലതക്ക് കാലം മാപ്പുതരില്ല.