ക്വട്ടേഷന്‍ - മാഫിയ സംഘങ്ങള്‍ക്ക് എതിരെ കാമ്പയിന്‍ സംഘടിപ്പിക്കും: സി.പി.എം

ക്വട്ടേഷന്‍ – മാഫിയ സംഘങ്ങള്‍ക്കും സാമൂഹിക തിന്മകള്‍ക്കുമെതിരെ കാമ്പയിന്‍ സംഘടിപ്പിക്കുമെന്നു അറിയിച്ച്‌ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി. ജൂലൈ 5ന് വൈകുന്നേരം 5 മണിക്ക് കണ്ണൂർ ജില്ലയിലെ 3801 കേന്ദ്രങ്ങളില്‍ ആണ് കാമ്പയിന്‍ സംഘടിപ്പിക്കുകയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അറിയിച്ചു.

സ്വര്‍ണ കള്ളക്കടത്തും കള്ളപ്പണ ഇടപാടും ശക്തമായ പൊലീസ് നടപടികളുടെ ഫലമായി സമീപകാലത്തായി പുറംലോകം അറിഞ്ഞു തുടങ്ങി. പൊലീസ് നടപടികളുടെ ഫലമായി പല ക്വട്ടേഷനുകളും പാളിപ്പോവുകയാണ് ഉണ്ടായത്. വിദേശത്ത് നിന്ന് കള്ളസ്വര്‍ണവും മറ്റുമായി ചില വാഹകരെത്തുന്നു. അവര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് മുന്‍കൂട്ടി വിവരം നല്‍കി എത്തിയ ടീമിനെ ഏല്‍പ്പിക്കുന്നു. വിദേശത്ത് നിന്നും ആസൂത്രണം ചെയ്തെത്തിയ മറ്റൊരു ക്വട്ടേഷന്‍ ടീം വഴിമധ്യേ തട്ടിക്കൊണ്ടുപോകുന്നു. കള്ളസ്വര്‍ണവാഹകര്‍ക്ക് ജില്ലയില്‍ ഏജന്‍റുമാരുമുണ്ട്. അത്തരം ചിലരും ക്വട്ടേഷന്‍കാരും അതിവേഗം സമ്പന്നരായി മാറുന്നു. മണിമാളികകള്‍ പണിയുന്നു. ഇത്തരക്കാര്‍ സാമൂഹിക ദ്രോഹികളാണെന്ന് സി.പി.എം പ്രസ്താവനയില്‍ പറയുന്നു

കൊടകര കുഴല്‍പ്പണ ഇടപാടാണ് സമീപകാലത്ത് കേരളത്തില്‍ നടന്ന ഏറ്റവും വലിയ കള്ളപ്പണ വേട്ട. ബിജെപിയാണ് തിരഞ്ഞെടുപ്പ് സമയത്ത് കോടിക്കണക്കിന് കള്ളപ്പണം കേരളത്തിലെത്തിച്ചതെന്ന് തെളിഞ്ഞു. ജനവിധിയെ അട്ടിമറിക്കാനാണ് കള്ളപ്പണം കൊണ്ടുവന്നത്. ബിജെപിയുടെ ലക്ഷ്യം വിജയിച്ചില്ലെന്ന് മാത്രമല്ല, നിലവിലുണ്ടായിരുന്ന ഏക സീറ്റും നഷ്ടപ്പെട്ടു. ചില ക്രിമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയാണ് ജില്ലക്കകത്തും പുറത്തുമുള്ള മാഫിയ സംഘങ്ങള്‍ കള്ളസ്വര്‍ണവും കള്ളപ്പണവും തട്ടിക്കൊണ്ടു പോകുന്നത്. കഞ്ചാവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള സാമൂഹിക തിന്മകള്‍ക്കും ഇക്കൂട്ടര്‍ നേതൃത്വം കൊടുക്കുന്നു. യുവാക്കളെയാണ് ഇത്തരം കൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ കഴിയുമെന്നത് കള്ള സ്വര്‍ണവും കള്ളപ്പണവുമായതിനാല്‍ നഷ്ടപ്പെട്ട പലരും പരാതി കൊടുക്കാത്തത് മൂലം പലപ്പോഴും കേസുണ്ടാകാത്തതുമാണ് ക്വട്ടേഷന്‍ സംഘങ്ങളിലേക്ക് പലരെയും ആകര്‍ഷിക്കുന്നത്. ആഡംബര ജീവിതം നയിക്കുകയും വരവിനെക്കാള്‍ കൂടുതല്‍ സ്വത്തുണ്ടാക്കുകയും ചെയ്യുമ്പോള്‍ തന്നെ രക്ഷിതാക്കള്‍ പിന്തിരിപ്പിക്കേണ്ടതാണ്. അതും ചിലപ്പോള്‍ ഉണ്ടാവുന്നില്ലെന്നും പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

നാടിനും സമൂഹത്തിനും വലിയ ദ്രോഹമാണ് ക്വട്ടേഷന്‍. പുത്തന്‍കണ്ടം ക്വട്ടേഷന്‍ സംഘം നേരത്തെ ജില്ലയാകെ ക്വട്ടേഷനെടുത്തിരുന്നവരാണ്. തെറ്റായ സാമ്പത്തിക ഇടപാടിലും മറ്റും അവര്‍ ചിലര്‍ക്കു വേണ്ടി സംഘം ചേര്‍ന്നു പ്രവര്‍ത്തിച്ചു. മുഖ്യധാരാ മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അവര്‍ക്ക് പുറമെ മറ്റ് ചില ക്വട്ടേഷന്‍ ടീമുകളും രംഗത്തിറങ്ങിയിട്ടുണ്ട്. ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ തമ്മില്‍ പലപ്പോഴും തര്‍ക്കങ്ങളുണ്ടാവാറുണ്ട്. അത് സംഘര്‍ഷത്തിലേക്കും ആക്രമണങ്ങളിലേക്കും നയിക്കുന്നു. അത്തരം ആക്രമണങ്ങള്‍ക്ക് രാഷ്ട്രീയ മാനം നല്‍കാനും ക്വട്ടേഷന്‍ ഇടപാട് മറച്ചു വെയ്ക്കാനും ചിലര്‍ ശ്രമിക്കുന്നു. ക്വട്ടേഷന്‍കാര്‍ തട്ടിക്കൊണ്ടുവന്ന കള്ളപ്പണവും സ്വര്‍ണവും പങ്കുവെയ്ക്കുന്നതിലെ തര്‍ക്കം പരിഹരിക്കാന്‍ മദ്ധ്യസ്ഥം വഹിക്കുന്ന ചിലരുണ്ട്. അത്തരം നീക്കങ്ങള്‍ ക്വട്ടേഷന് തുല്യമായി മാത്രമേ കാണാന്‍ കഴിയും. ഇത്തരം സാമൂഹിക തിന്മകള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് പൊലീസും കോടതിയുമാണ്. ചിലയിടങ്ങളിലെ സാമ്പത്തിക ഇടപാടുകളില്‍ മദ്ധ്യസ്ഥം വഹിക്കാന്‍ ക്വട്ടേഷന്‍കാരില്‍ ചിലര്‍ രംഗത്തു വരാറുണ്ട്. ക്രിമിനല്‍ സംഘത്തെ ഉപയോഗിച്ച് ബലാത്ക്കാരമായിട്ടാണ് മദ്ധ്യസ്ഥരും തീരുമാനവും നടപ്പാക്കുന്നത്.

ചില ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ സൈബര്‍ പോരാളികളെ പോലെ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ചിലര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു. ചില വിവാഹാഘോഷങ്ങളില്‍ ആര്‍ഭാടപൂര്‍വ്വം പങ്കെടുക്കുന്നു. അതിലൂടെ സുഹൃദ് വലയം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അതൊക്കെ തങ്ങളുടെ ക്രൂരതകളെ മറച്ചുവെയ്ക്കാനും സമൂഹത്തില്‍ മാന്യത നേടാനുമുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. ശുഭ്രവസ്ത്രം ധരിച്ച് രംഗത്തു വന്നാലൊന്നും ക്വട്ടേഷന്‍കാരുടെ വികൃതമുഖം ഇല്ലാതാവില്ല. ക്വട്ടേഷന് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബഹുജന സംഘടനകളും ക്വട്ടേഷന്‍ സംഘങ്ങളെ ഒറ്റപ്പെടുത്തണം. ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരാള്‍ക്കും സിപിഐ(എം)ല്‍ യാതൊരു സ്ഥാനവുമുണ്ടാവില്ല. സിപിഐ(എം)ന്‍റെ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കോ സംരക്ഷണത്തിനോ ക്വട്ടേഷന്‍ സംഘങ്ങളുടെ ഒരു സഹായവും വേണ്ടതില്ല. ഇതുപോലെ ധീരമായ നിലപാട് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ക്വട്ടേഷന്‍ മാഫിയാ പ്രവര്‍ത്തനങ്ങളെയും സാമൂഹിക തിന്മകളെയും അതിലേര്‍പ്പെടുന്നവരെയും ഒറ്റപ്പെടുത്താന്‍ ജനങ്ങളെയാകെ ബോധവത്ക്കരിക്കുക എന്നതാണ് സിപിഐ(എം)ന്‍റെ ലക്ഷ്യമെന്നും പ്രസ്താവനയിൽ പറയുന്നു.