പോക്കറ്റടിക്കാരെ പോലെ കള്ളത്തരം മറ്റുള്ളവരുടെ തലയിൽ വെച്ചുകെട്ടുന്ന സി.പി.എം: വി.ടി ബൽറാം   

കോടിയേരി മുതൽ എ എ റഹീം വരെയുള്ള സകലമാന സിപിഎമ്മുകാരുടേയും ഉളുപ്പില്ലായ്മക്കും ചർമ്മശേഷിക്കും മുന്നിൽ കണ്ടാമൃഗം തോറ്റുപോകുമെന്ന് കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാം. യുണിടാക് എം ഡി സന്തോഷ് ഈപ്പൻ വാങ്ങിയ ഐഫോണുകളിലൊന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനി ഉപയോഗിച്ചെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ വിനോദിനിയെ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യും എന്ന വാർത്തയോട് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു വി.ടി ബൽറാം.

സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുമായി ബന്ധപ്പെട്ട വിവാദം ആദ്യം ഉയർന്നപ്പോൾ ഇതിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കോൺഗ്രസിനും എതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി സി.പി.എം ഉപേയാഗിച്ചിരുന്നു. പ്രസ്തുത ഐ ഫോൺ പ്രതിപക്ഷ നേതാവ് ഉപയോഗിച്ചു എന്നായിരുന്നു സി.പി.എമ്മിന്റ ആരോപണം. ഇതിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ നേതാവ് എ എ റഹിം ഇട്ട പഴയ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് വി.ടി ബൽറാം കടുത്ത ഭാഷയിൽ സി.പി.എമ്മിനെയും നേതാക്കളെയും വിമർശിച്ചത്.

വി.ടി ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

“ഐഫോൺ വിവാദവും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ കുടുംബത്തിലേക്ക് നീളുന്നത് മലയാളികളെ സംബന്ധിച്ച് ഒട്ടും അപ്രതീക്ഷിതമല്ല, എന്താണിത്ര വൈകിയത് എന്നേയുള്ളൂ.

എന്നാൽ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരെപ്പോലെ സ്വയം കള്ളത്തരം കാണിക്കുമ്പോഴും അത് അറിഞ്ഞുകൊണ്ട് മറ്റുള്ളവരുടെ തലയിൽ വച്ചുകെട്ടുന്ന ഈ നെറികേടുണ്ടല്ലോ, കോടിയേരി ബാലകൃഷ്ണൻ മുതൽ എ എ റഹീം വരെയുള്ള സകലമാന സിപിഎമ്മുകാരുടേയും ഈ ഉളുപ്പില്ലായ്മക്കും ചർമ്മശേഷിക്കും മുന്നിൽ കണ്ടാമൃഗം തോറ്റുപോകും.

എങ്ങനെയാണ് ഈ ജന്മങ്ങളെ മനുഷ്യർക്ക് വിശ്വസിക്കാൻ സാധിക്കുക!”

1.13 ലക്ഷം വില വരുന്ന ആഡംബര ഫോണാണ് വിനോദിനി ഉപയോഗിച്ചതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. കോൺസുൽ ജനറലിന് നൽകിയെന്ന് അവകാശപ്പെടുന്ന ഫോൺ എങ്ങനെയാണ് വിനോദിനിയുടെ കൈവശമെത്തിയതെന്ന് കസ്റ്റംസ് അന്വേഷിക്കും.