ജോണ്‍ ബ്രിട്ടാസിന് എതിരായ നടപടി രാജ്യം എത്തപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ ഉദാഹരണം; ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങാന്‍ ആഹ്വാനം ചെയ്ത് സി.പി.എം

ജോണ്‍ ബ്രിട്ടാസ് എംപിക്ക് എതിരായ കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ ഉദാഹരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ആഭ്യന്തര മന്ത്രി അമിത്ഷാ കര്‍ണാടകത്തില്‍ നടത്തിയ കേരളത്തിനെതിരായ പരാമര്‍ശം ലേഖനത്തില്‍ പരാമര്‍ശിച്ചു എന്നതിന്റെ പേരിലാണ് ജോണ്‍ ബ്രിട്ടാസ് എംപിയെ രാജ്യസഭ അദ്ധ്യക്ഷന്‍ വിളിച്ചുവരുത്തി വിശദീകരണം തേടിയിരിക്കുന്നത്.

‘കേരളം നിങ്ങളുടെ അടുത്തുണ്ട്, ഞാന്‍ കൂടുതല്‍ പറയുന്നില്ല’ തുടങ്ങിയ പരാമര്‍ശങ്ങള്‍ ആ അവസരത്തില്‍ തന്നെ പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതാണ്. ഈ കാര്യം ലേഖനത്തില്‍ പറഞ്ഞു എന്നതിന്റെ പേരിലാണ് രാജ്യസഭാ അദ്ധ്യക്ഷന്‍ വിശദീകണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
അമിത്ഷാ മാത്രമല്ല സംഘപരിവാറിന്റെ പല നേതാക്കളും നിരന്തരം കേരളത്തെ അവഹേളിക്കുന്ന പ്രസംഗങ്ങളും പ്രസ്താവനകളും നടത്തിക്കൊണ്ടിരിക്കുകയാണ്. മാനവിക വികസന സൂചികകളില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തെ സോമാലിയോടു ഉപമിച്ച സ്ഥിതിവിശേഷവും നേരത്തെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്.

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കുന്ന ആഗോളവത്ക്കരണ നയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും രാജ്യത്തിന് ആകമാനം മാതൃകയാകുന്ന നിലപാടാണ് കേരളം മുന്നോട്ടു വെയ്ക്കുന്നത്. ബിജെപി നേതാക്കളുടെ കൊടിയ പകയ്ക്ക് കേരളം ഇടയാകുന്നതിന് കാരണം ഇതാണ്.

സംഘപരിവാറിന്റെ ഇടപെടലിലൂടെ കേരളവിരുദ്ധ സിനിമകള്‍ പോലും പടച്ചുവിടുന്ന സാഹചര്യത്തില്‍കൂടിയാണ് ഇത്തരം ഒരു നീക്കം നടന്നുകൊണ്ടിരിക്കുന്നത്.
ബിജെപി മുന്നോട്ടു വെയ്ക്കുന്ന വര്‍ഗ്ഗീയ അജണ്ടയ്ക്കും കേരളത്തിനോടുള്ള അവഗണനയ്ക്കും എതിരായി ശക്തമായിപോരാടുന്ന രാജ്യസഭാ അംഗമാണ് ജോണ്‍ബ്രിട്ടാസ്.

ഇന്ത്യന്‍ഭരണഘടനയുടെ ആര്‍ട്ടിക്കല്‍ 19 അഭിപ്രായപ്രകടന സ്വാതന്ത്യം എല്ലാ പൗരന്മാര്‍ക്കും ഉറപ്പുവരുത്തുന്നുണ്ട്. ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളില്‍ ഒന്നുമാണിത്. ഇതുപോലും വിസ്മരിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന സംഘപരിവാറിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട് അതിനായി എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും സിപിഎം ആവശ്യപ്പെട്ടു.