നിയമന വിവാദങ്ങള്‍ അവമതിപ്പുണ്ടാക്കി, പ്രശ്‌നങ്ങള്‍ക്ക് കാരണം ജാഗ്രതക്കുറവ്; സി.പി.ഐ.എം സെക്രട്ടേറിയറ്റ് വിലയിരുത്തല്‍

തുടര്‍ച്ചയായ നിയമന വിവാദങ്ങള്‍ പാര്‍ട്ടിക്ക് വലിയ അവമതിപ്പ് ഉണ്ടാക്കിയെന്ന വിലയിരുത്തലുമായി സിപിഐഎം സെക്രട്ടറിയേറ്റ്. കോര്‍പ്പറേഷനിലെ കത്ത് വിവാദവും സര്‍വകലാശാലകളിലെ നിയമനവും സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തു. ജാഗ്രതക്കുറവാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.

കത്ത് വിവാദം പ്രതിപക്ഷത്തിന് ആയുധമായി മാറി. കോര്‍പ്പറേഷനിലെ പ്രതിഷേധം വ്യാപകമാകുന്നത് വന്‍ തിരിച്ചടിയാകുമെന്ന ആശങ്കയാണ് നേതൃത്വം പ്രകടിപ്പിക്കുന്നത്. അതേസമയം, ജില്ലാ കമ്മിറ്റി കത്ത് വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം വിവാദങ്ങള്‍ വിശദമായി പരിശോധിക്കാനാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.

പ്രിയ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയതും യോഗം ചര്‍ച്ച ചെയ്തു. വൈസ് ചാന്‍സലര്‍മാരുടെ കാര്യത്തില്‍ ഗവര്‍ണര്‍ സ്വീകരിക്കുന്ന നടപടികള്‍ നിരീക്ഷിക്കും. ഗവര്‍ണര്‍ക്ക് എതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും യോഗം തീരുമാനിച്ചു.

സഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ അനുകൂല തീരുമാനം തീരുമാനം എടുക്കാത്തത് ഉള്‍പ്പെടെ ആയുധമാക്കാനാണ് തീരുമാനം.