പാര്‍ട്ടി ഓഫീസുകള്‍ അലങ്കരിക്കണം; പതാക ഉയര്‍ത്തണം; ഇ ബാലാനന്ദന്‍ ദിനം സമുചിതമായി ആചരിക്കാന്‍ ആഹ്വാനം ചെയ്ത് സിപിഎം

സിപിഎം പോളിറ്റ്ബ്യൂറോ അംഗവും സിഐടിയു അഖിലേന്ത്യ പ്രസിഡന്റുമായിരുന്ന ഇ ബാലാനന്ദന്‍ ദിനം ഇന്നു സമുചിതമായി ആചരിക്കാന്‍ ആഹ്വാനം ചെയ്ത് സംസ്ഥാന സെക്രട്ടേറിയറ്റ്. സ്വാതന്ത്ര്യസമരകാലത്തുതന്നെ തൊഴിലാളി പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായ ഇ ബാലാനന്ദന്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ അവകാശപ്പോരാട്ടത്തിന് നേതൃത്വം നല്‍കി. പാര്‍ലമെന്റേറിയനെന്ന നിലയിലും അദ്ദേഹം മികച്ച ഇടപെടല്‍ നടത്തി.

ആഗോളവല്‍ക്കരണ നയങ്ങള്‍ രാജ്യത്ത് നടപ്പാക്കാന്‍ തുടങ്ങിയ ഘട്ടത്തില്‍ത്തന്നെ അതിനെതിരായ സമരത്തില്‍ നേതൃപരമായ പങ്കുവഹിച്ചു. തൊഴിലാളിവര്‍ഗത്തിന്റെ പൊതുവായ ഐക്യം രൂപപ്പെടുത്തി ജനദ്രോഹ നയങ്ങള്‍ക്കെതിരെ പോരാടാനും ആ സമരങ്ങളെ ജനകീയ സമരങ്ങളുമായി കണ്ണിചേര്‍ക്കാനും ബാലാനന്ദന്‍ ശ്രദ്ധിച്ചു.

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ആഗോളവല്‍ക്കരണ അജന്‍ഡയ്ക്കെതിരെ ജനകീയതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ചുള്ള ബദല്‍ നയമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. രാജ്യത്താകമാനം മാതൃകയായ ഇത്തരം നയങ്ങളെ ദുര്‍ബലപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സാമ്പത്തിക ഉപരോധം നടപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

മതനിരപേക്ഷതയില്‍ അടിയുറച്ചുനില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കുകയെന്ന നയം കേന്ദ്രം മുന്നോട്ടുവയ്ക്കുമ്പോള്‍ അതിനു കൂട്ടുനില്‍ക്കുകയാണ് യുഡിഎഫ്. ഈ കാലഘട്ടത്തില്‍ രാജ്യതാല്‍പ്പര്യം സംരക്ഷിക്കാന്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഇ ബാലാനന്ദന്റെ സ്മരണ കരുത്തു പകരും. പാര്‍ടി ഓഫീസ് അലങ്കരിച്ചും പതാക ഉയര്‍ത്തിയും ദിനാചരണം വിജയിപ്പിക്കണമെന്ന് സിപിഎം നിര്‍ദേശിച്ചു.