കോവിഡ് വാക്‌സിൻ; ബൂസ്റ്റർ ഡോസിനായി വാക്സിനുകൾ ഇടകലർത്തി നൽകില്ല

രാജ്യത്ത് അതിവേഗം പടരുന്ന ഒമൈക്രോൺ വകഭേദം കണക്കിലെടുത്ത് നൽകേണ്ട നിർണായകമായ മൂന്നാം ഡോസിന് വാക്‌സിനുകൾ ഇടകലർത്തി നൽകില്ലെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. മുൻകരുതൽ ഡോസുകൾ ഒരു വ്യക്തി എടുത്ത അതേ വാക്‌സിന്റെ മൂന്നാമത്തെ ഡോസ് ആയിരിക്കും — അത് കോവിഷീൽഡോ കോവാക്സിനോ ആകാം.

വാക്‌സിനേഷന്റെ ഇടവേളയാണ് മറ്റൊരു പ്രധാന കാര്യം. ആരോഗ്യ-മുന്നണി പ്രവർത്തകർക്കും മറ്റുരോഗങ്ങളുള്ളവർക്കും മുതിർന്ന പൗരന്മാർക്കും രണ്ടാമത്തെ ഡോസ് എടുത്ത് 9-12 മാസത്തിന് ശേഷം മൂന്നാമത്തെ ഡോസ് നൽകുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ജനുവരി 10 മുതൽ നൽകപ്പെടുന്ന മുൻകരുതൽ ഡോസുകളുടെ വിതരണ പ്രക്രിയയെക്കുറിച്ച് ചർച്ച ചെയ്യാൻ വിദഗ്ധർ ഇന്ന് യോഗം ചേരുന്നുണ്ട്.

യുകെയിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ സമീപകാല പഠനങ്ങൾ കാണിക്കുന്നത്, അസ്‌ട്രാസെനെക്ക പിഎൽസിയുടെ വാക്‌സിന്റെ മൂന്നാം ഡോസ് ഒമൈക്രോണിനെതിരായ ന്യൂട്രലൈസിംഗ് ആന്റിബോഡികളെ ഗണ്യമായി വർദ്ധിപ്പിച്ചു എന്നാണ്. ഇന്ത്യയിൽ നൽകപ്പെടുന്ന കോവിഡ് വാക്‌സിനിൽ ഡോസുകളുടെ ഏകദേശം 90% അസ്‌ട്രാസെനെക്ക പിഎൽസി ആണ്.

നിലവിൽ നൽകുന്ന രണ്ട് ഡോസുകളിൽ നിന്നുള്ള പ്രതിരോധശേഷി മൂന്ന് മാസത്തിന് ശേഷം കുറയാൻ തുടങ്ങുമെന്നും പഠനം വ്യക്തമാക്കുന്നു. ഇത് കണക്കിലെടുത്ത്, മുൻനിര, ആരോഗ്യ പ്രവർത്തകർക്കും മറ്റു രോഗങ്ങൾ ഉള്ള പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്കും മുതിർന്നവർക്കും അധിക ഡോസ് നൽകണമെന്ന് ഒരു വിഭാഗം ഡോക്ടർമാരും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ആവർത്തിച്ച് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം അതിവേഗം പടരുന്ന ഒമൈക്രോൺ കേസുകളുടെ എണ്ണം ഇന്ത്യയിൽ 400 കവിഞ്ഞു, മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് ഉയർന്ന രോഗബാധ റിപ്പോർട്ട് ചെയ്തത്.