കോവിഡ്; തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ അടിയന്തര സംവിധാനങ്ങൾ സജ്ജമാക്കും: ആരോഗ്യമന്ത്രി

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ കോവിഡ് ചികിത്സയ്ക്ക് പൂര്‍ണസജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിലവില്‍ 486 കോവിഡ് കിടക്കകളുള്ള മെഡിക്കല്‍ കോളേജിനെ കോവിഡ് ചികിത്സയ്ക്കായി വിപുലീകരിച്ച് 1400 കിടക്കകളാക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 1100 കിടക്കകളും എസ്.എ.ടി. ആശുപത്രിയില്‍ 300 കിടക്കകളുമാണ് സജ്ജമാക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 115 ഐ.സി.യു. കിടക്കകള്‍ 200 ആക്കി വര്‍ധിപ്പിക്കുന്നതാണ്. അതില്‍ 130 എണ്ണം വെന്റിലേറ്റര്‍ സൗകര്യമുള്ളതായിരിക്കും. 227 ഓക്‌സിജന്‍ കിടക്കകള്‍ 425 ആയി വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

കിടക്കകള്‍ വര്‍ധിപ്പിക്കുന്നതനുസരിച്ച് ഉപകരണങ്ങളും ജീവനക്കാരേയും വര്‍ധിപ്പിക്കുന്നതാണ്. പുതിയ ഉപകരണങ്ങള്‍ക്ക് പുറമേ മറ്റാശുപത്രികളില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതാണ്. 150 നഴ്‌സുമാരേയും 150 ക്ലീനിംഗ് സ്റ്റാഫിനേയും എന്‍.എച്ച്.എം. വഴി അടിയന്തരമായി നിയമിക്കും. നഴ്‌സുമാരുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ തിങ്കളാഴ്ച മെഡിക്കല്‍ കോളേജില്‍ നടക്കുന്നതാണ്. ഒഫ്ത്താല്‍മോളജി, റെസ്പിറേറ്ററി മെഡിസിന്‍ എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിയമിക്കാനും തീരുമാനമായി എന്നും മന്ത്രി അറിയിച്ചു.