കോവിഡ് പരിശോധന: നിരക്ക് കൂട്ടിയില്ലെങ്കില്‍ ലാബുകള്‍ അടച്ചിടും, പ്രതിഷേധവുമായി ലാബ് ഉടമകളുടെ സംഘടന

സംസ്ഥാനത്ത് കോവിഡ് പരിശോധന നിരക്കുകള്‍ കൂട്ടിയില്ലെങ്കില്‍ ലാബുകള്‍ അടച്ചിടുമെന്ന് മെഡിക്കല്‍ ലബോറട്ടറി ഉടമകളുടെ സംഘടന. സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമാണ്. ലാബ് ഉടമകളോട് കൂടി ആലോചിച്ച ശേഷം നിരക്ക് നിശ്ചയിക്കണം എന്ന് സംഘടന ആവശ്യപ്പെട്ടു. പുതുക്കിയ നിരക്കുകള്‍ അംഗീകരിക്കാനാവില്ലെന്ന് സംഘടന നേരത്തെ അറിയിച്ചിരുന്നു. ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് 500 രൂപയും, ആന്റിജന്‍ പരിശോധനയ്ക്ക് 300 രൂപയും തുടരണം എന്നതാണ് ആവശ്യം.

ലാബ് ഉടമകള്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞ നിരക്കില്‍ സേവനങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് സംഘടന പറഞ്ഞിരുന്നു. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാരിനെ സമീപിക്കും. നിരക്ക് കൂട്ടിയില്ലെങ്കില്‍ കൂടുതല്‍ കടുത്ത പ്രതിഷേധ സമരങ്ങളിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം.

ഫെബ്രുവരി 9നാണ് സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്ക് കുറച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 ല്‍ നിന്ന് 300 ലേക്ക് കുറച്ചു. ആന്റിജന്‍ നിരക്ക് 100 രൂപയായും കുറച്ചു.എക്‌സ്‌പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1,225 രൂപ, ആര്‍.ടി ലാമ്പ് 1,025 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. എക്സ്പെര്‍ട്ട് നാറ്റ് 2,500 രൂപ, ട്രൂനാറ്റ് 1,500 രൂപ, ആര്‍.ടി ലാമ്പ് 1,150 രൂപ എന്നിങ്ങനെയായിരുന്നു മുമ്പ് നിശ്ചയിച്ച നിരക്ക്.

മാസ്‌കും, പി.പി.ഇ കിറ്റും ഉള്‍പ്പടെയുള്ള സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുനഃക്രമീകരിച്ചിരുന്നു. പിപിഇ കിറ്റ് ഒരു യൂണിറ്റിന് എക്സ്.എല്‍. സൈസിന് 154 രൂപയും ഡബിള്‍ എക്സ്.എല്‍. സൈസിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. എക്സ്.എല്‍., ഡബിള്‍ എക്സ്.എല്‍. സൈസിന് ഉയര്‍ന്ന തുക 175 രൂപയാണ്.