കോവിഡ് വ്യാപനം കുറയുന്നു, നിയന്ത്രണങ്ങള്‍ തുടരും

സംസ്ഥാനത്ത് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നുവെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും, രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടെന്നാണ് ഇന്നലെ ചേര്‍ന്ന് അവലോകന യോഗത്തിലെ തീരുമാനം. ഞായറാഴ്ചകളിലെ നിയന്ത്രണം തുടരും. ഫെബ്രുവരി 6 ഞായറാഴ്ച അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി.

കോവിഡ് പോസിറ്റീവ് ആണെങ്കിലും ഗുരുതര രോഗമുള്ളവര്‍ക്ക് ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്. ഇത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ രോഗികളുടെ എണ്ണം ഉയര്‍ന്ന് നിന്ന തിരുവനന്തപുരം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ വ്യാപനം കുറയുന്നുണ്ട്. എന്നാല്‍ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ രോഗികളുടെ എണ്ണത്തില്‍ കുറവില്ല. എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. ആശുപത്രികളിലും, ഐ.സി.യുവിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണ്.

അതേസമയം സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്സിനേഷന്‍ 84 ശതമാനവും കുട്ടികളുടെ വാക്സിനേഷന്‍ 71 ശതമാനവും പൂര്‍ത്തീകരിച്ചു. വാക്സിനേഷന്‍ ത്വരിതപ്പെടുത്താന്‍ ആരോഗ്യ വകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മാസം പകുതിയോടെ മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.