കോവിഡ് പരിശോധന നിരക്ക്; ലാബ് ഉടമകള്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

സംസ്ഥാനത്ത് കോവിഡ് പരിശോധന നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ലാബ് ഉടമകള്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍. ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് 300 രൂപയും, ആന്റിജന്‍ പരിശോധനയ്ക്ക് 100 രൂപയും ആക്കിയാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ പുതുക്കിയ നിരക്കുകള്‍ അംഗീകരിക്കാനാവില്ലെന്ന് കാണിച്ചാണ് ലാബ് ഉടമകളുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് 500 രൂപയും, ആന്റിജന്‍ പരിശോധനയ്ക്ക് 300 രൂപയും തുടരണം എന്നാണ് ലാബ് ഉടമകള്‍ മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യം. എന്നാല്‍ നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടെന്നായിരുന്നു അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. ലാബ് ഉടമകള്‍ അമിത തുക ഈടാക്കുന്നത് കണ്ടെത്തിയതിനാലാണ് സര്‍ക്കാര്‍ നിരക്ക് സംബന്ധിച്ച് പുതിയ നടപടി സ്വീകരിച്ചത്.

കോവിഡ് പരിശോധന നിരക്കുകള്‍ കൂട്ടിയില്ലെങ്കില്‍ ലാബുകള്‍ അടച്ചിടുമെന്ന് മെഡിക്കല്‍ ലബോറട്ടറി ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമാണ്. ലാബ് ഉടമകളോട് കൂടി ആലോചിച്ച ശേഷം നിരക്ക് നിശ്ചയിക്കണം എന്നാണ് സംഘടന ആവശ്യപ്പെട്ടത്. ലാബ് ഉടമകള്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞ നിരക്കില്‍ സേവനങ്ങള്‍ നല്‍കാന്‍ കഴിയില്ല. നിരക്ക് കൂട്ടിയില്ലെങ്കില്‍ കൂടുതല്‍ കടുത്ത പ്രതിഷേധ സമരങ്ങളിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം.

ഫെബ്രുവരി 9നാണ് സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്ക് കുറച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 ല്‍ നിന്ന് 300 ലേക്ക് കുറച്ചു. ആന്റിജന്‍ നിരക്ക് 100 രൂപയായും കുറച്ചു.എക്സ്പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1,225 രൂപ, ആര്‍.ടി ലാമ്പ് 1,025 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. എക്‌സ്‌പെര്‍ട്ട് നാറ്റ് 2,500 രൂപ, ട്രൂനാറ്റ് 1,500 രൂപ, ആര്‍.ടി ലാമ്പ് 1,150 രൂപ എന്നിങ്ങനെയായിരുന്നു മുമ്പ് നിശ്ചയിച്ച നിരക്ക്.

മാസ്‌കും, പി.പി.ഇ കിറ്റും ഉള്‍പ്പടെയുള്ള സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുനഃക്രമീകരിച്ചിരുന്നു. പിപിഇ കിറ്റ് ഒരു യൂണിറ്റിന് എക്‌സ്.എല്‍. സൈസിന് 154 രൂപയും ഡബിള്‍ എക്‌സ്.എല്‍. സൈസിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. എക്‌സ്.എല്‍., ഡബിള്‍ എക്‌സ്.എല്‍. സൈസിന് ഉയര്‍ന്ന തുക 175 രൂപയാണ്.