കോവിഡ് വ്യാപനം; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി സർക്കാർ. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്. കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി നിർദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾക്കുള്ള തീരുമാനം.

ഷോപ്പിംഗ് മാളുകളിൽ നിയന്ത്രണം ഏർപ്പെടുത്തും. മാളുകളിൽ 25 സ്‌ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ ആളുകളെ നിയന്ത്രിക്കാൻ നിർദ്ദേശം നൽകി. എല്ലാ വ്യാപാര സ്ഥാപനങ്ങളും ഓൺലൈൻ ബുക്കിങ്ങും വിൽപ്പനയും പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഇത് ജില്ലാ ഭരണ കൂടം ഉറപ്പു വരുത്തണം. സംസ്ഥാനത്തെ സ്‌കൂളുകളും ഭാഗികമായി അടക്കും. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ അടയ്ക്കാനാണ് തീരുമാനം. ഒൻപതാം ക്ലാസുവരെ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും നടക്കുക. ഈ മാസം 21 മുതൽ രണ്ടാഴ്ച കാലത്തേക്കാണ് ഓൺലൈൻ ക്ലാസ്. ഫെബ്രുവരി രണ്ടാം വാരം ഇത് തുടരണമോയെന്ന് പരിശോധിക്കും. പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ക്ക് ഓഫ്‌ലൈനായി പഠനം തുടരും.

കോവിഡുമായി ബന്ധപ്പെട്ട ഡാറ്റാ കോവിഡ് ജാഗ്രതാ പോർട്ടലിലൂടെ ആരോഗ്യ വകുപ്പ് പൊലീസ്, തദ്ദേശ സ്വയംഭരണം, റവന്യൂ തുടങ്ങി ബന്ധപ്പെട്ട വകുപ്പുകൾക്ക് ലഭ്യമാക്കേണ്ടതാണ്. സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തേണ്ടതാണ്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ കൂടുതലുള്ള ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, സാമുദായിക പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയുടേത് പോലെ 50 പേരായി പരിമിതപ്പെടുത്തും. കൂടുതൽ പേർ പങ്കെടുക്കേണ്ട നിർബന്ധിത സാഹചര്യങ്ങളിൽ പ്രത്യേക അനുവാദം വാങ്ങണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ൽ കൂടുതൽ വന്നാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല.

കോവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ജനുവരി 16 മുതൽ ശബരിമല സന്ദർശനത്തിന് ബുക്ക് ചെയ്തവർ സന്ദർശനം മാറ്റി വെയ്ക്കാൻ അഭ്യർഥിച്ച് സന്ദേശം അയക്കാൻ ബന്ധപ്പെട്ട വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം ചർച്ചയിലൂടെ നിശ്ചയിക്കും.

അതേസമയം ഒമൈക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നുണ്ട്. ജില്ലകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ വാർഡ് തല സമിതികളുടെ സഹകരണം അനിവാര്യമാണെന്ന് യോഗത്തിൽ വിലയിരുത്തി.

സമരം ചെയ്യുന്ന ഡോക്ടർമാരോട് വിട്ടുവീഴ്ച വേണ്ടന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗ വ്യാപനം തീവ്രമാകുന്ന ഘട്ടത്തിൽ സമരം അംഗീകരിക്കാനാവില്ല. അനുരഞ്ജന ശ്രമങ്ങൾ വേണ്ടെന്നും ജോലിക്ക് ഹാജരാകുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.