കൊവിഡ് ഡ്യൂട്ടിചെയ്യുന്ന  ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണ അവധി ആവശ്യമില്ല; മാർഗ നിർദേശവുമായി സർക്കാർ

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരുടെ ഡ്യൂട്ടി സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദേശം ഇറങ്ങി. കൊവിഡ് ഡ്യൂട്ടി എടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണം ആവശ്യമില്ലെന്നാണ് പുതിയ മാർഗരേഖയിൽ പറയുന്നത്.

ജീവനക്കാരെ വിവിധ പൂളുകളായി തിരിച്ചുള്ള ക്രമീകരണവും അവസാനിപ്പിക്കാനാണ് ഉത്തരവ്. ജീവനക്കാരുടെ വീക്ക്‌ലി, ഡ്യൂട്ടി കോമ്പന്‍സേറ്ററി അവധികള്‍ അനുവദിക്കും. കേന്ദ്ര മാർഗ രേഖ പിന്തുടർന്നാണ് തീരുമാനാണെന്നാണ് വിശദീകരണം.

കൂടുതൽ ആരോഗ്യ പ്രവർത്തകർ രോഗ ബാധിതരാകാന്‍ സാധ്യതയുള്ള നിർദേശങ്ങളാണ് വന്നിരിക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതേസമയം, കൊവിഡ് ബാധിതരുമായി നേരിട്ട് സമ്പർക്കം വരുന്ന സാഹചര്യം ഉണ്ടായാൽ നിരീക്ഷണത്തിൽ വിടുന്നത് അടക്കമുള്ള കാര്യങ്ങൾ അതാത് ആശുപത്രികളിലെ മെഡിക്കൽ ബോർഡ് തീരുമാനമെടുക്കും.

ആശുപത്രികള്‍ അടച്ചിടുന്ന സാഹചര്യം ഒഴിവാക്കാന്‍ ആവശ്യമെങ്കില്‍ മാത്രം ജീവനക്കാരുടെ റിസര്‍വ് പൂള്‍ രൂപവത്കരിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. ഉത്തരവിനെതിരെ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സംഘടനകള്‍ പ്രതിഷേധം അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കെജിഎന്‍യു നാളെ മുതല്‍ റിലേ നിരാഹാര സമരം പ്രഖ്യാപിച്ചു.