റമസാൻ നോമ്പ് കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളന സമയം മാറ്റി ; ഇന്നു മുതല്‍ അഞ്ചു മണിയ്ക്ക്

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ കുറിച്ചും ദൈനംദിന വിവരങ്ങളെ കുറിച്ചും വിശദീകരിക്കാൻ മുഖ്യമന്ത്രി നടത്തി വരുന്ന വാര്‍ത്താസമ്മേളനത്തിന്റെ സമയം മാറ്റി. എല്ലാ ദിവസവും വൈകിട്ട് ആറ് മണിക്ക് നടത്തിയിരുന്ന വാ‍ർത്താസമ്മേളനം ഇനി മുതൽ വൈകിട്ട് അഞ്ച് മണി മുതലാകും. അഞ്ച് മുതൽ ആറ് മണി വരെയാണ് വാർത്താസമ്മേളനം നടക്കുക. റമസാന്‍ പ്രമാണിച്ചാണ് വാര്‍ത്താസമ്മേളന സമയത്തില്‍ മാറ്റം വരുത്തിയത്.

ആറ് മണി മുതൽ ഏഴ് മണി വരെയായിരുന്നു നേരത്തേ മുഖ്യമന്ത്രി വാ‍ർത്താസമ്മേളനം നടത്താറ്. കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച്, പ്രത്യേക സുരക്ഷാസന്നാഹത്തോടെ, ഒരു ചില്ല് മറ വെച്ച്, മാധ്യമപ്രവ‍ർത്തകർക്ക് മൈക്ക് നൽകിയാണ് മുഖ്യമന്ത്രിയുടെ വാ‍ർത്താസമ്മേളനം നിലവിൽ നടത്തുന്നത്.

ഇന്നലെ കാപ്പാട് മാസപ്പിറവി കണ്ടതോടെ ഇന്ന് റമസാൻ വ്രതം തുടങ്ങി. സംസ്ഥാനത്ത് കോവിഡ് 19 പൂര്‍ണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ റമസാൻ കാലത്തും നിയന്ത്രണങ്ങള്‍ തുടരാന്‍ ധാരണയായിരുന്നു. കോവിഡ് രോഗബാധ പടരുന്ന സാഹചര്യം കണക്കിലെടുത്ത് ഇത്തവണ ഇഫ്താർ, ജുമാ നമസ്കാരം എന്നിവ വേണ്ടെന്നു വെയ്ക്കാൻ മുഖ്യമന്ത്രിയും മതനേതാക്കളുമായി വീഡിയോ കോൺഫറൻസിംഗ് വഴി തീരുമാനിക്കുകയായിരുന്നു. ദിവസംതോറും വ്രതാവസാനം വൈകിട്ടോടെ നടക്കുന്ന തറാവീഹ് നമസ്കാരങ്ങളും വേണ്ടെന്ന് വെയ്ക്കാനാണ് തീരുമാനം. സംസ്ഥാനത്തെന്നല്ല ഇന്ത്യയിൽ തന്നെ ഇഫ്താറുകളോ നമസ്കാരങ്ങളോ ഇല്ലാത്ത ആദ്യത്തെ റമസാൻ മാസമാണ് കടന്നു പോകുന്നത്.