സ്വന്തം ചെലവില്‍ വണ്ടി പഴയതുപോലെ ആക്കി ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണം, 12 ലക്ഷം ബോണ്ടും കെട്ടിവയ്ക്കണം: ഇ ബുള്‍ജെറ്റിനോട് കോടതി

വിവാദ ഇ ബുള്‍ ജെറ്റ് കേസില്‍ താല്‍ക്കാലികമായി റദ്ദാക്കപ്പെട്ട രജിസ്ട്രേഷന്‍ സ്ഥിരമായി റദ്ദാക്കപ്പെടാതിരിക്കണമെങ്കില്‍ വാഹനത്തിലെ മുഴുവന്‍ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവ്.

ഇത് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ നീക്കം ചെയ്ത് തിരികെ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിക്കാനാണ് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഉത്തരവായത്.

ഉടമയുടെ സ്വന്തം ചെലവില്‍ അനധികൃത ഫിറ്റിംഗുകള്‍ നീക്കണം. 12 ലക്ഷം രൂപയ്ക്ക് തുല്യമായ ബോണ്ട് സമര്‍പ്പിക്കണം. വാഹനം ഈ ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്നതും റോഡിലൂടെ ഓടിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്.

വാഹനം വിട്ടു കിട്ടുന്നതിനായി ഉടമ കിളിയന്തറ നെച്ചിയാട്ട് വീട്ടില്‍ എബിന്‍ വര്‍ഗീസ് മോട്ടര്‍ വാഹന വകുപ്പ് അധികൃതരെ എതിര്‍കക്ഷികളാക്കി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.