കേസുകളില്‍ സമന്‍സ് എത്തിക്കാൻ ഇനി പൊലീസ് വരില്ല; സന്ദേശമായി മെയിലിലും വാട്സ് ആപ്പിലും ലഭിക്കും

കേസുകളിൽ സമൻസുമായി ഇനി പൊലീസുകാർ വീടുകളിലോ ഓഫീസിലോ എത്തില്ല. പകരം സമന്‍സ് ഇ-മെയിലിലോ, വാട്സ് ആപ്പിലോ എസ്എംഎസിലോ ആകും എത്തുക. ഏതു വിധത്തിൽ ലഭിച്ചാലും കോടതിയിൽ ഹാജരാകുക തന്നെ വേണം. സമന്‍സുകള്‍ ഇലക്ട്രോണിക് സംവിധാനത്തില്‍ അയക്കാന്‍ അനുമതി നല്‍കി ക്രിമിനല്‍ നടപടി ക്രമം ഭേദഗതി ചെയ്തിരിക്കുകയാണ്.

അസാധാരണ ഗസറ്റ് വിജ്ഞാപനമായാണ് ഇത് പുറത്തിറക്കിയത്. ഇനി മുതല്‍ സമന്‍സ് വന്നോ എന്ന് സ്വയം പരിശോധിക്കേണ്ടിവരും. അതു മാത്രമല്ല. കൃത്യമായി പരിശോധിച്ച് കോടതിയിൽ ഹാജരായില്ലെങ്കിൽ നടപടിയും ഉണ്ടാകും. സിആര്‍പിസി 61, 92 വകുപ്പുകളാണ് ഭേദഗതി ചെയ്യപ്പെടുന്നത്. ഈ വകുപ്പുകള്‍ പ്രകാരം പോലീസ് ഉദ്യോഗസ്ഥനോ കോടതി ഉദ്യോഗസ്ഥനോ ആണ് സമന്‍സുകള്‍ കൈമാറേണ്ടത്.
ഭേദഗതി വന്നതോടെ സമന്‍സ് വ്യക്തിപരമായ സന്ദേശമായി ഇനി ലഭിച്ച് തുടങ്ങും. ഇതോടെ സമൻസ് ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനുമാകും എന്നതാണ് മറ്റൊരു ഗുണം. കൊവിഡ് കാലത്താണ് സമൻസ് എത്തിക്കുന്നതിലെ പ്രതിസന്ധി ചർച്ചയായത്. അത്തരം ചർച്ചകളാണ് ഇപ്പോൾ ഇത്തരം പല കാര്യങ്ങളാണ് സിആര്‍പിസി വകുപ്പ് ഭേദഗതിക്ക് കാരണമായത്.