മോന്‍സന്റെ 'പുരാവസ്തുക്കള്‍' ഉടമസ്ഥന് വിട്ട് നല്‍കാന്‍ കോടതി ഉത്തരവ്

മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പുരാവസ്തുക്കളെന്ന പേരില്‍ സൂക്ഷിച്ചിരിക്കുന്ന ശില്‍പങ്ങള്‍ അടക്കം ഉടമസ്ഥന് വിട്ട് നല്‍കാന്‍ കോടതി ഉത്തരവ്. 900 സാധനങ്ങള്‍ ആണ് വിട്ടുകൊടുക്കേണ്ടത്. ശില്‍പങ്ങളുടെ ഉടമയായ സന്തോഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

എറണാകുളം ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മോശയുടെ അംശവടി, നൈസാമിന്റെ വാള്‍, എന്നപേരില്‍ സൂക്ഷിച്ച വസ്തുകള്‍ അടക്കം ആണ് വിട്ട് കൊടുക്കുക . 2കോടി രൂപയ്ക്ക് തുല്യമായ ബോണ്ട് കെട്ടിവെക്കാനും ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചു

മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തുക്കളെല്ലാം വ്യാജമാണെന്ന സംസ്ഥാന പുരാവസ്തു വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. അമൂല്യമെന്നും വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും അവകാശപ്പെട്ടിരുന്ന ടിപ്പുവിന്റെ സിംഹാസനവും ശിവന്റെ വെങ്കല വിഗ്രവുമെല്ലാം പുരാസവസ്തുവല്ലെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.

അമൂല്യമെന്ന് അവകാശപ്പെട്ടതിനെല്ലാം പത്ത് വര്‍ഷത്തെ പഴക്കം പോലുമില്ല. പുരാവസ്തുവകുപ്പ് ക്രൈം ബ്രാഞ്ചിന് നല്‍കിയ 35 പേജുള്ള റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. , ടിപ്പുവിന്റെ വാളും വ്യാജം. ചിരിക്കുന്ന ബുദ്ധനും ഗ്രാമഫോണുമെല്ലാം പഴയതല്ല. ശിവ-കൃഷ്ണ വിഗ്രങ്ങളും ഗാന്ധിയുടെയും നെഹ്‌റുവിന്റെയും എണ്ണ ഛായ ചിത്രങ്ങളും പുരാവസ്തുക്കളല്ല. ചെമ്പ് തട്ടം, തമ്പുരു, ഗ്രാമഫോണ്‍, വിളക്കുകള്‍ എല്ലാം തട്ടിപ്പായിരുന്നുവെന്ന് പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു.