മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രൂക്ഷവിമര്‍ശനവുമായി തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം എന്തുകൊണ്ട് സമര്‍പ്പിക്കുന്നില്ലെന്നാണ് കോടതി ചോദിച്ചത്. കേന്ദ്രാനുമതി ലഭിക്കാത്തതിനാലാന്ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. േേപ്രാസിക്യൂഷന്‍ വിശദീകരണം തൃപ്തികരമല്ലെന്ന് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പറഞ്ഞു. ഒന്നാം പ്രതി ഫര്‍സിന്‍ മജീദ് പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേസില്‍ കുറ്റപത്രം ആകാത്തതില്‍ വിമര്‍ശനം.
കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനയാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതാണ് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ കേസെടുത്ത വിവാദം. 2002 ജൂണ്‍ 13നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് പ്രതിഷേധം നടന്നത്. നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ ശബരിനാഥ്, ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍, സുനിത് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
എന്നാല്‍ ഈ കുറ്റപത്രത്തോട് മുഖം തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. 2024 ഏപ്രിലാണ് കുറ്റപത്രം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി അയച്ചത്. ഇതുവരെ കേന്ദ്രം അനുമതി നല്‍കിയില്ല. സിവില്‍ ഏവിയേഷന്‍ നിയമം ചുമത്തിയോടെയാണ് കേസില്‍ കേന്ദ്രാനുമതിവേണ്ടി വന്നത്.
Read more
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിലും കേസുണ്ട്.വധശ്രമം, മനഃപൂര്‍വ്വമല്ലാത്ത നരഹത്യാശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് വധശ്രമക്കേസില്‍ പ്രതികളാക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫര്‍സീന്‍ മജീദും നവീന്‍കുമാറും നല്‍കിയ പരാതി ഇ പി ജയരാജനെതിരെയും കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പിഎ സുനീഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജെഎഫ്എംസി കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.







