കോണ്‍ഗ്രസ് സംഘപരിവാര്‍ സംഘമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു: ഇ.പി ജയരാജന്‍

കോണ്‍ഗ്രസ് പതിയെ സംഘപരിവാര്‍ സംഘമായി പരിവര്‍ത്തനം ചെയ്യപ്പെടുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. നേതാക്കളേയും അണികളേയും രാഷ്ട്രീയമായി പരുവപ്പെടുത്തി ബിജെപിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന കാഴ്ച നാം നിത്യം കണ്ടുകൊണ്ടിരിക്കുന്നു. കേവലം പ്രാദേശിക നേതൃത്വത്തില്‍ നില്‍ക്കുന്നവരല്ല കൊഴിഞ്ഞുപോകുന്നതത്രയും, എല്ലാം സംസ്ഥാന ദേശീയ തലത്തിലുള്ളവരാണ് എന്നതാണ് കഷ്ടമെന്നും ജയരാജന്‍ പറഞ്ഞു.

പണാധിപത്യം കൊണ്ടും അധികാരം ഉപയോഗിച്ചും നേതാക്കളേയും എം.എല്‍.എമാരേയും റാഞ്ചിയെടുക്കാന്‍ നില്‍ക്കുന്ന ബിജെപിയിലേക്ക് കോണ്‍ഗ്രസ് കൂട്ടത്തോടെ നീങ്ങുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കണ്ടിരുന്ന ഈ പ്രതിഭാസം പതിയെ കേരളത്തിലും എത്തിത്തുടങ്ങി. ശൈലിയിലും പ്രവര്‍ത്തനത്തിലും കോണ്‍ഗ്രസ് സംഘപരിവാരമായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ നാം കേരളത്തില്‍ കാണുന്നത്.

പഠനക്യാമ്പുകളുടെ പേരുകള്‍ പോലും അത്തരത്തില്‍ പരിണമിക്കപ്പെട്ടു. ശിബിരം, ബൈഠക് തുടങ്ങിയവയെല്ലാം കേരളം കേട്ട് തുടങ്ങിയത് ആര്‍.എസ്.എസ്, സംഘപരിവാര്‍ സംഘടനകളുടെ വരവോടെ ആയിരുന്നു. എന്നാല്‍ അത്തരം വാക്കുകളും ആര്‍.എസ്.എസ്സില്‍ നിന്ന് കടമെടുക്കുകയാണ് കോണ്‍ഗ്രസ്.

യൂത്ത് കോണ്‍ഗ്രസ് ‘ശിബിരം’ കഴിഞ്ഞ കോലാഹലങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പ് കെ.പി.സി.സി ‘ശിബിരം’ പ്രഖ്യാപിച്ചിരുക്കുകയാണ് കോണ്‍ഗ്രസ്. സാധാരണ പഠന ക്യാമ്പ്, നേതൃത്വ ക്യാമ്പ് എന്നൊക്കെ പേരിട്ടിരിക്കുന്ന പരിപാടികളൊക്കെ മാറി ശിബിരവും ബൈഠക്കുകളും ഒക്കെ ആയി മാറുകയാണ്. ക്ഷയിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് കാത്തിരിക്കുന്ന പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസിന്റെ സംഘപരിവാര്‍ പരിണാമമാണ് കാണാനാകുന്നതെന്നും ജയരാജന്‍ പറഞ്ഞു.