'എയിംസിൽ തർക്കം'; സുരേഷ് ഗോപിയുടെ നിലപാടിനെതിരെ ദേശീയ നേതൃത്വത്തിന് പരാതിയുമായി സംസ്ഥാന ബിജെപി

ആലപ്പുഴയിൽ തന്നെ എയിംസ് സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിക്കുന്ന സുരേഷ് ഗോപിയുടെ നിലപാടിനെതിരെ ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു. സുരേഷ് ഗോപിയുടെ നിലപാടിനെതിരെ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചു. എയിംസുമായി ബന്ധപ്പെട്ട് ബിജെപിയിൽ കഴിഞ്ഞ കുറെ കാലമായി തർക്കം നിലനിൽക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ സംസ്ഥാന ജന.സെക്രട്ടറി അനൂപ് ആൻറണിയാണ് ദേശീയ നേതൃത്വത്തിന് പരാതി നൽകിയത്. പരസ്യ നിലപാട് ആവർത്തിക്കുന്ന സുരേഷ് ഗോപിയെ അടക്കി നിർത്താൻ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് വിവരം. അടുത്ത ആഴ്ച പ്രധാനമന്ത്രിയെ രാജീവ് ചന്ദ്രശേഖർ നേരിൽ കാണും.

ബിജെപി സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ ഈ മാസം 27 ന് കൊല്ലത്തെത്തുന്ന ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രി കൂടിയായ ജെ പി നദ്ദ എയിംസിൻ്റെ കാര്യത്തിൽ ദേശീയ നേതൃത്വത്തിൻ്റെ അന്തിമ നിലപാട് വ്യക്തമാക്കും. ബി ജെ പിയിലെ പല നിയമസഭാ സ്ഥാനാർഥികളും അവരുടെ പ്രകടനപത്രികയിൽ എയിംസ് മണ്ഡലങ്ങളിൽ കൊണ്ടുവരുമെന്ന് വാഗ്താനം ചെയ്തത് തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ കോർ കമ്മിറ്റിയിലടക്കം എയിംസിൽ വ്യക്തത വരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന നേതാക്കൾ രംഗത്തുവന്നിരുന്നു.

അതിനിടയിൽ ആലപ്പുഴയിൽ തന്നെ എയിംസ് സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിക്കുകയാണ് സുരേഷ് ഗോപി. ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി ആലപ്പുഴയിൽ എയിംസ് വേണ്ടെന്ന് ആരെങ്കിലും വാദിച്ചാൽ താൻ അത് നിർബന്ധമായും തൃശൂരിൽ കൊണ്ടുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

Read more