വിവാദ പരാമർശം; ഉമർ ഫൈസിക്കെതിരായ കേസിൽ ചോദ്യംചെയ്യലും തുടർ നടപടികളും ഉടനുണ്ടാകില്ല

വിവാദ പരാമർശത്തിൽ സമസ്ത മുശാവറ അംഗം ഉമർ ഫൈസിക്കെതിരെ എടുത്ത കേസിൽ ചോദ്യംചെയ്യലും തുടർ നടപടികളും ഉടനുണ്ടാകില്ല. തെളിവ് ശേഖരിച്ച ശേഷം നടപടിയെന്നാണ് പൊലീസ് വിശദീകരണം. ചാനൽ ചർച്ചക്കിടെ തട്ടമിടാത്ത സ്ത്രീകളെല്ലാം അഴിഞ്ഞാട്ടക്കാരികൾ എന്ന പരാമർശമാണ് കേസിന് അടിസ്ഥാനമായത്.

തട്ടമിടാത്ത സ്ത്രീകളെ അഴിഞ്ഞാട്ടക്കാരികളെന്ന് വിളിച്ചെന്നാരോപിച്ച് വനിത അവകാശപ്രവർത്തക വിപി സുഹറ നൽകിയ പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്തത്. മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ഐപിസി 295 എ, 298 എന്നീ വകുപ്പാണ് പ്രതിക്കെതിരെ ചുമത്തിയത്. എന്നാൽ കേസിൽ മെല്ലെ നീങ്ങാനാണ് പോലീസിന്റെ തീരുമാനം.

കഴിഞ്ഞ ഒക്ടോബര്‍ മാസം രണ്ടാം വാരമാണ് വിപി സുഹറ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി ന‌ൽകിയത്. പ്രസ്താവനയിലൂടെ മുസ്ലീം മതത്തെ അപമാനിച്ചുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. എന്നാൽ കേസിൽ നടപടിയൊന്നുമുണ്ടായില്ല.

പിന്നീട് നല്ലളം സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്കൂളിലേക്ക്’എന്ന പരിപാടിയിൽ വിപി സുഹ്റ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

അതേസമയം തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഉമർ ഫൈസി മുക്കം കഴിഞ്ഞ ദിവസം പ്രതികരിച്ചു. വിവാദ പരാമർശത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ആയിരുന്നു പ്രതികരണം. നേരത്തെ പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചിരുന്നു. കാര്യങ്ങൾ അന്വേഷിച്ച ശേഷം നടപടികളൊന്നും ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നു. രണ്ടു മാസത്തിനു ശേഷം ഇപ്പോൾ കേസ് എടുത്തത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.