ശ്രീനാരായണ ഗുരുവുമായി ഒരു സാമ്യവുമില്ല, വിവാദം കത്തിപ്പടര്‍ന്നു, വെള്ളാപ്പള്ളിയും എതിര്‍ത്തു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പ്രതിമ നീക്കം ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ശ്രീനാരായണ ഗുരുവിന്റെ പ്രതിമക്കെതിരെ ശക്തമായ പ്രതിഷേധം. വിവാദം ശക്തമായതോടെ ആശ്രാമത്തെ ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ സ്ഥാപിച്ചിരുന്ന ശ്രീനാരായണ ഗുരുവിന്റെ പ്രതിമ നീക്കം ചെയ്തു.

പ്രതിമയ്ക്ക് ഗുരുദേവനുമായി ഒരു സാമ്യമില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സാംസ്‌കാരിക സമുച്ചയത്തിന്റെ പ്രവേശന ബ്ലോക്കിലാണ് പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ നിര്‍മിച്ച ഇരിക്കുന്ന നിലയിലുള്ള ഗുരുവിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ചിരുന്നത്. എന്നാല്‍, പ്രതിമ സ്ഥാപിച്ച അന്നുമുതല്‍ ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതു അവഗണിച്ചാണ്

ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തിയത്. പ്രതിമക്കെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അന്നുതന്നെ രംഗത്തുവന്നിരുന്നു.

പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ നിര്‍മിച്ച പ്രതിമ താല്‍ക്കാലികമായാണ് സ്ഥാപിക്കുന്നതെന്നും 15 ലക്ഷത്തിലേറെ രൂപ ചെലവാക്കി പുതിയ വെങ്കല പ്രതിമ സ്ഥാപിക്കുമെന്നും ഉദ്ഘാടന ദിവസം തന്നെ എം. മു കേഷ് എം.എല്‍.എ വ്യക്തമാക്കിയിരുന്നു.