ഉക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം; എതിര്‍ത്ത് ഐ.എം.എ

റഷ്യ ഉക്രൈന്‍ യുദ്ധത്തിന് പിന്നാലെ ഉക്രൈനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സംബന്ധിച്ച് ആശയക്കുഴപ്പം. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം അനുവദിക്കണമെന്ന ആവശ്യം ഐഎംഎ എതിര്‍ത്തു. നിലവില്‍ രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുതലാണെന്നും, ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ നിലവാരം കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമാെന്നും ഐഎംഎ പറയുന്നു.

ഉക്രൈനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് ധൃതി പിടിച്ച് തീരുമാനം എടുക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ഐഎംഎയുടെ നിലപാട്. യുദ്ധം ഏത് സമയത്തും അവസാനിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ച് പോകാനുളള സാഹചര്യങ്ങള്‍ ഉണ്ടാകും. അതിനാല്‍ ഇക്കാര്യത്തില്‍ ധൃതിയില്‍ തീരുമാനം എടുക്കേണ്ടതില്ല.

സംസ്ഥാനത്ത് മെഡിക്കല്‍ കോളജുകളുടെ കെട്ടിടങ്ങള്‍, അധ്യാപകര്‍ അതിന് ആനുപാതികമായി രോഗികള്‍ എല്ലാം വേണ്ടിവരും. സ്റ്റാഫ് പാറ്റേണടക്കം മാറ്റേണ്ടതായി വരും. കേരളത്തില്‍ ഇന്നത്തെ സാഹചര്യത്തില്‍ പ്രതികൂലമായ പല സാഹചര്യങ്ങളും ഉണ്ട്.

നീറ്റ് പരീക്ഷ എഴുതിയിട്ടും അവസരം ലഭിക്കാത്ത മിടുക്കരായ വിദ്യാര്‍ത്ഥികളുണ്ട്. ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി അവസരം നല്‍കുന്നത് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന അനീതിയാണെന്ന് ഐഎംഎ പറയുന്നു.