കുഞ്ഞാലിക്കുട്ടി സാഹിബിന് എതിരെ നടക്കുന്നത്‌ വൻ ഗൂഢാലോചന; കല്ലെറിഞ്ഞ്‌ വീഴ്ത്തുന്നവർക്ക്‌ പലവിധ ലക്ഷ്യങ്ങളെന്ന് നജീബ് കാന്തപുരം

മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് പൂർണ്ണ പിന്തുണയുമായി യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം. കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ നടക്കുന്നത്‌ വൻ ഗൂഢാലോചനയാണെന്ന് നജീബ് ഫെയ്സ്ബുക്കിൽ കുറിച്ചു.

വാരിക്കുഴികൾക്കുമപ്പുറം ചില സത്യങ്ങളുണ്ട്‌. ആ സത്യം മാത്രമെ ജയിക്കൂ എന്നും നജീബ് കുറിച്ചു. യൂത്ത്ലീഗ് ദേശീയ വൈസ്പ്രസിഡൻറും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുയിൻ അലി ശിഹാബ് തങ്ങൾ ഉൾപ്പടെ കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് നജീബിന്റെ ഫെയ്സുബുക്ക് കുറിപ്പ്.

എന്നും പ്രവർത്തകർക്ക്‌ ആശ്രയമായി നിന്ന നേതാവാണ്‌ കുഞ്ഞാലിക്കുട്ടി സാഹിബ്‌. കല്ലെറിഞ്ഞ്‌ വീഴ്ത്തുന്നവർക്ക്‌ പലവിധ ലക്ഷ്യങ്ങളാണ്‌. ആ ലക്ഷ്യങ്ങൾ വഴി കൊട്ടിയടക്കപ്പെടുന്നത്‌ സാധാരണക്കാർക്ക്‌ വേണ്ടി തുറന്ന് വെച്ച വാതിലാണ്‌. ആരും വിമർശനത്തിന്‌ അതീതരല്ല. എന്നാൽ ആരും ഇരിക്കുന്ന കൊമ്പ്‌ മുറിക്കുകയും ചെയ്യരുതെന്നും കുറിപ്പിൽ പറയുന്നു.

അതേസമയം മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ പാർട്ടി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിം കുഞ്ഞിനുമാണ് ചത്രികയിലെ പണമിടപാടിന്റെ പൂർണ ഉത്തരവാദിത്വമെന്നാണ് മുയിൻ അലി ശിഹാബ് തങ്ങൾ പറഞ്ഞത്.

ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ലെന്നും നാല് പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് അദ്ദേഹമെന്നും മൊയീൻ അലി ആരോപണങ്ങൾ വിശദീകരിക്കാൻ ലീഗ് ഹൗസിൽ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.