നെയ്യാറ്റിൻകരയിൽ മഹാത്മാ ഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാക്കൾ, പ്രതിഷേധം

നെയ്യാറ്റിൻകരയിൽ മഹാത്മാ ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ ആർഎസ്എസിന്റെയും ബിജെപിയുടെയും നടപടിയിൽ പ്രതിഷേധവുമായി നേതാക്കൾ. കേരളത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. ഈ ഹീനമായ നടപടിക്ക് കേരളത്തിന്റെ മതേതര മനസ് മാപ്പ് നൽകില്ലെന്ന് കെപിസിസി അധ്യക്ഷനും എംപിയുമായ കെ സുധാകരൻ പറഞ്ഞു. ധിക്കാരവും മാപ്പില്ലാത്ത കുറ്റവുമാണിതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശിച്ചു.

രാജ്യത്തിന്റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാൻസർ പടർത്തുന്നതെന്നും തുഷാർഗാന്ധി പ്രസംഗിച്ചിരുന്നു.

ഗോഡ്‌സെയുടെ പ്രേതമാണ് ബിജെപിയെയും ആർഎസ്എസിനെയും ബാധിച്ചിരിക്കുന്നത്. ഗാന്ധിജിയെ തസമ്കരിച്ച് ഗോഡ്‌സെയെ വാഴ്ത്തുന്ന വർഗീയ ശക്തികൾക്ക് കേരളത്തിന്റെ മതേതരമണ്ണിൽ സ്ഥാനമില്ലെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. സംഘപരിവാർ നടപടിക്ക് നീതികരണമില്ലെന്ന് വിഎം സുധീരൻ പറഞ്ഞു.

സംഭവം ജനാധിപത്യ കേരളത്തിന് അപമാനകരമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുമെന്ന ആർഎസ്എസ്- ബിജെപി അജണ്ട കേരളത്തിൽ വിലപ്പോവില്ല. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ ചെറുവിരൽ അനക്കാത്ത പോലിസ് നടപടി അത്ഭുതപ്പെടുത്തുന്നുവെന്നും ചെന്നിത്തല പ്രതികരിച്ചു.

സംഭവത്തിൽ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലും പ്രതികരിച്ചു. ആർഎസ്എസ്, ബിജെപി നേതൃത്വത്തോടാണ്, രാജ്യത്തിന്റെ മതേതര, ജനാധിപത്യ ബോധ്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും മുറിവേൽപ്പിക്കുന്ന ഈ പ്രവൃത്തിയെ കോൺഗ്രസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. തുഷാർ ഗാന്ധിയെ ചേർത്തുപിടിച്ച് തന്നെ കോൺഗ്രസ് മുന്നോട്ടുപോകുമെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു.

പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമാണ് തുഷാർ ഗാന്ധി. ഗാന്ധിമിത്ര മണ്ഡലം സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയതായിരുന്നു തുഷാർ ഗാന്ധി. രാജ്യത്തിന്റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാൻസർ പടർത്തുന്നതെന്നും തുഷാർഗാന്ധി പ്രസംഗിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ആർഎസ്എസ്- ബിജെപി പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചത്. എന്നാൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ തുഷാർഗാന്ധി ഗാന്ധിജിക്ക് ജയ് വിളിച്ച് ശേഷം മടങ്ങുകയായിരുന്നു.

Read more