'സംഘപരിവാർ അനുകൂല പരാമർശം ക്ഷീണമായി, എതിരാളികൾക്ക് സ്ഥിരമായി ആയുധം നൽകുന്നു'; കെ സുധാകരനെതിരെ കോൺഗ്രസിൽ അമർഷം പുകയുന്നു

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ അമർഷം പുകയുകയാണ്.  സുധാകരൻ നിരന്തരം നടത്തുന്ന വിവാദ പ്രസ്താവനകളും, സ്വീകരിക്കുന്ന നിലപാടുകളും പാർട്ടിയെ വെട്ടിലാക്കുന്നതായാണ് പരാതികൾ ഉയരുന്നത്. പ്രസ്താവന തിരുത്തി എങ്കിലും സംഘപരിവാർ അനുകൂല പരാമർശം ക്ഷീണമായെന്നും നേതാക്കൾ പറയുന്നു.

സുധാകരന് ചികിത്സാര്‍ത്ഥം അവധി നൽകി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദത്തിൽ താത്കാലിക നേതൃത്വം വരണമെന്നും പാര്‍ട്ടിയിൽ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.കേരള സര്‍വകലാശാല സെനറ്റിലേക്ക് ബിജെപി അനുകൂലികളെ നാമനിർദ്ദേശം ചെയ്തതുമായി ബന്ധപ്പെട്ട് ഗവർണർക്ക് അനുകീലമായ നിലപാടാണ് സുധാകരൻ ആദ്യം സ്വീകരിച്ചത്.

സംഘപരിവാർ അനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗമെന്ന് പറഞ്ഞ സുധാകരൻ പട്ടികയിൽ കോൺഗ്രസ്, ലീഗ് അംഗങ്ങൾ ഉൾപ്പെട്ടത് എങ്ങനെയെന്നറിയില്ലെന്നും ലിസ്റ്റിലുള്ളവരുടെ യോഗ്യതകൾ പരിശോധിക്കുകയാണെന്നും പറഞ്ഞിരുന്നു. അതിനായി കെപിസിസി ഒരു കമ്മറ്റിക്ക് രൂപം നൽകിയിട്ടുണ്ടെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞിരുന്നു.

എന്നാൽ ഇത് സിപിഎം ആയുധമാക്കുകയായിരുന്നു. മുതിര്‍ന്ന നേതാക്കൾ കെ സുധാകരനെ വിമര്‍ശിച്ചപ്പോൾ പാര്‍ട്ടി അനുഭാവികൾ സമൂഹമാധ്യമങ്ങളിൽ സുധാകരനെതിരെ രൂക്ഷമായ പരിഹാസമുയര്‍ത്തി. പിന്നാലെ വിശദീകരണവുമായി സുധാകരൻ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു;

കുറിപ്പിന്റെ പൂർണരൂപം;

Read more

‘സെനറ്റിലേക്ക് യോഗ്യതയില്ലാത്തവരെയാണ് നോമിനേറ്റ് ചെയ്യുന്നതെങ്കില്‍ അതിനെ ശക്തമായി വിമര്‍ശിക്കും എന്നാണ് ഞാന്‍ വ്യക്തമാക്കിയത്. സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തവരുടെ മെറിറ്റ് നോക്കി നിയമിക്കണം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അതല്ലാതെ, സംഘപരിവാര്‍ ശക്തികളെ അനുകൂലിക്കുന്ന രാഷ്ട്രീയം എന്റെ ശൈലിയല്ല. പകലും രാത്രിയിലും സംഘപരിവാറിന് വേണ്ടി വെള്ളം കോരുന്ന പിണറായി വിജയനും കൂട്ടരും എത്ര ശ്രമിച്ചാലും എന്റെ മതേതര മനസിനും ബോധത്തിനും ഒരു ചെറുതരി പോറല്‍പോലും ഏല്‍പ്പിക്കാന്‍ സാധ്യമല്ല. സംഘപരിവാര്‍ ആശയങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണ്ണറെ ഒരുകാലത്തും കോണ്‍ഗ്രസ് പിന്തുണച്ചിട്ടില്ല. ഗവര്‍ണ്ണറെ പിന്‍വലിക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടവരാണ് ഞങ്ങള്‍. എന്നാല്‍ അതിനെ അനുകൂലിച്ചില്ലെന്ന് മാത്രമല്ല, ആ ആവശ്യത്തെ പരാജയപ്പെടുത്തിവരാണ് പിണറായി വിജയനും കൂട്ടരും’