മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് 4 വരെ സമയമുണ്ട്, പ്രതിപക്ഷ നേതാവിന്റെ കാര്യം ഇക്കുറി സിപിഎമ്മിന്റെ ജോലിയാണെന്ന് കെ മുരളീധരന്‍

സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില്‍വരുമെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ നിലവില്‍ യാതൊരു തിടുക്കവുമില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. മേയ് നാലാം തീയതിക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയമുണ്ടെന്നാണ് കെ മുരളീധരന്‍ പറഞ്ഞത്. 24 മണിക്കൂറിനുള്ളില്‍ തീരുമാനിക്കേണ്ട വിഷയമല്ല ഇതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു,

തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം എത്ര സീറ്റുകള്‍ ലഭിച്ചു എന്ന് നോക്കി ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ നിശ്ചയിക്കുക. 24 മണിക്കൂറിനുള്ളില്‍ തീരുമാനിക്കേണ്ട വിഷയമല്ല ഇതെന്നും കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കുമ്പോള്‍ എംഎല്‍എമാരുടെ മാത്രമല്ല, എംപിമാരുടെ കൂടി അഭിപ്രായം തേടുമെന്ന് മുരളീധരന്‍ പറഞ്ഞു.

നിലവില്‍ എംപിമാരായവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന കെപിസിസി അധ്യക്ഷന്റെ ആവശ്യം അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. തനിക്കും ഈ വിഷയത്തില്‍ വ്യക്തമായ അഭിപ്രായങ്ങളുണ്ടെന്നും എന്നാല്‍ നാലാം തീയതിക്ക് ശേഷം മാത്രമേ പരസ്യമായി വെളിപ്പെടുത്തുകയുള്ളൂവെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

മുഖ്യമന്ത്രി പദവിയില്‍ ടേം വ്യവസ്ഥകള്‍ ഒന്നുമില്ലെന്നും തിരഞ്ഞെടുക്കപ്പെടുന്ന നേതാവ് അഞ്ചുവര്‍ഷവും മുഖ്യമന്ത്രിയായി തുടരുമെന്നും മുരളീധരന്‍ വ്യക്തമാക്കി. ഇത്തവണ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കേണ്ട ചുമതല യുഡിഎഫിനില്ലെന്നും അത് സിപിഎമ്മിന്റെ ജോലിയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ രണ്ട് ടേം കഴിഞ്ഞുവെന്നും ഇനി പിണറായി വിജയനാണോ അതോ ജയിച്ചുവരുന്ന പുതിയ ആരെങ്കിലുമാണോ പ്രതിപക്ഷ നേതാവാകേണ്ടതെന്ന് എല്‍ഡിഎഫ് തീരുമാനിക്കട്ടെ എന്നും കെ മുളീധരന്‍ പറഞ്ഞു.