ജോസ് കെ മാണിക്ക് എൽഡിഎഫിൽ നിലനിൽപ്പുണ്ടാവില്ല; മുമ്പ് പോയവുരുടെ അനുഭവം അതാണെന്ന് എം.എം ഹസൻ

യു.ഡി.എഫ് വിട്ടുപോയ ജോസ് കെ മാണി വിഭാ​ഗത്തിന് എൽ.ഡി.എഫിൽ നിലനിൽപ്പുണ്ടാവില്ലെന്ന് യു.ഡി.എഫ് ചെയർമാൻ എം.എം ഹസൻ. മുസ്‌ലിം ലീഗ് നേതാക്കളെ കണ്ട് ചർച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോസ് കെ.മാണി വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ്. എന്നാൽ ഇടതുമുന്നണിയിലേക്കു പോയ എ.കെ. ആൻറണിക്കും കെ.എം.മാണിക്കും പോലും രണ്ടു വർഷംകൊണ്ട് തിരിച്ചു പോരേണ്ടി വന്നിട്ടുണ്ടെന്ന് ഹസൻ പറഞ്ഞു.

യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം 23ന് നടക്കുമെന്നും എം.എം ഹസൻ പറഞ്ഞു. രാവിലെ 10.35ന് പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിലെത്തിയ അദ്ദേഹം ഒരു മണിക്കൂറോളമാണ് നേതാക്കളുമായി ചർച്ച നടത്തിയത്.

മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ്, ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങൾ, ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.