പ്രതിപക്ഷം ഡയസില്‍; പൊലീസ് സംരക്ഷത്തില്‍ മേയര്‍ കൗണ്‍സില്‍ ഹാളില്‍; ഒമ്പത് ബി.ജെ.പി കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം

തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന കത്ത് വിവാദത്തില്‍ വീണ്ടും സംഘര്‍ഷം. ജനറല്‍ കൗണ്‍സില്‍ യോഗം ചേരുന്നതിനായി മേയര്‍ ഡയസിലേക്ക് എത്തുന്നത് ബിജെപി കോണ്‍ഗ്രസ് അംഗങ്ങള്‍ ചേര്‍ന്ന് തടയുകയായിരുന്നു. ബിജെപി അംഗങ്ങള്‍ മേയറുടെ ഡയസില്‍ കിടന്ന് പ്രതിഷേധിക്കുകയും മേയറുടെ ഓഫീസ് വാതില്‍ ഉപരോധിക്കുകയും ചെയതു. എന്നാല്‍, മേയര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ഭരണപക്ഷ കൗണ്‍സിലര്‍മാരും പൊലീസും രംഗത്തെത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.

പൊലീസ് സംരക്ഷണയില്‍ മേയര്‍ ഡയസില്‍ എത്തിയെങ്കിലും കൗണ്‍സില്‍ യോഗം തടസപ്പെടുത്താന്‍ പ്രതിപക്ഷ അംഗങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മേയറുടെ ഡയസിന് മുന്നില്‍ പ്രതിപക്ഷ അംഗങ്ങള്‍ ബാനറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് എട്ട് ബിജെപി കൗണ്‍സിര്‍മാരെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇവരെ കൗണ്‍സിലര്‍ ഹാളില്‍ നിന്നും പുറത്താക്കണമെന്ന് ഭരണപക്ഷം ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.\

അതേസമയം, തിരുവനന്തപുരം കോര്‍പറേഷനില്‍ നിയമനങ്ങള്‍ക്കായി പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയ വിവാദത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്നു ഹൈക്കോടതി തള്ളിയിരുന്നു. കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ജി.എസ് ശ്രീകുമാര്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്.

ആരോപണം മേയര്‍ ആര്യാ രാജേന്ദ്രന്‍ നിഷേധിച്ചതാണെന്നും നിഗൂഢമായ കത്തിന്റെ പേരില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. കേസില്‍ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികളും രേഖകളും ശേഖരിച്ചിരുന്നു. ആരോപണം തെളിയിക്കത്തക്ക തെളിവുകള്‍ ഹരജിക്കാരന്റെ പക്കലില്ലെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. കത്ത് വിവാദത്തില്‍ സി.ബി.ഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ ആവശ്യപ്പെട്ടാണ് ജി.എസ് ശ്രീകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം മേയറുടെ പേരിലുള്ള കത്ത് പുറത്തുവന്ന് ഒരു മാസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിനായിട്ടില്ല. കത്ത് താന്‍ എഴുതിയതല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മേയര്‍.