മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; ഏറ്റുമുട്ടൽ ക്രിസ്തുമസ് ആഘോഷിക്കാനെത്തിയ യുവാക്കളും പൊലീസും തമ്മിൽ

തിരുവനന്തപുരം മാനവീയം വീഥിയിൽ വീഥിയിൽ ക്രിസ്തുമസ് രാത്രിയിലും സംഘർഷം. ആഘോഷങ്ങൾക്കായെത്തിയ യുവാക്കളും പൊലീസും തമ്മിലാ‌യിരുന്നു ഇത്തവണ ഏറ്റുമുട്ടലുണ്ടായത്. സംഘർഷത്തിൽ എഎസ്ഐ അടക്കമുള്ള പൊലീസുകാർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.

മാനവീയത്ത് നൈറ്റ് ലൈഫ് ആരംഭിച്ചതുമുതൽ സംഘർഷങ്ങൾ ഉണ്ടാകുന്നത് പതിവാണ്. പലപ്പോഴും പ്രത്യേകിച്ച് കാരണമൊന്നും ഇല്ലെങ്കിലും നിസ്സാര കാര്യങ്ങൾക്ക് ലഹരിയുടെ പിടിയിൽ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു പലരും. ഇത് തലവേദനയായതോടെ പൊലീസ് നിയന്ത്രണങ്ങളും നിരീക്ഷണവും ശക്തമാക്കിയിരുന്നു.

അതിന്റെ ഭാഗമായി മൈക്ക് ഉപയോഗം പത്ത് മണിയാക്കുകയും റോഡിന് രണ്ടുവശത്തും ബാരിക്കേഡ് വെച്ച് നിയന്ത്രിക്കുകയും ചെയ്തിരുന്നു. പതിനൊന്നിന് ശേഷം എല്ലാവരെയും ഒഴിപ്പിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ മാനവീയത്തിലെ കലാകാരന്മാരുടെ കൂട്ടായ്മ നഗരസഭക്കും സിപിഎം ജില്ലാ സെക്രട്ടറിക്കും പരാതി നൽകി നിയന്ത്രണങ്ങളിൽ ഇളവ് വാങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസം നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് മേയർ തന്നെ രംഗത്തെത്തി.
മൈക്ക് ഉപയോഗം പതിനൊന്ന് വരെയാക്കി.  പതിനൊന്നിന് ശേഷം പുലർച്ച അഞ്ച് വരെ മൈക്കിലാതെ കലാപരിപാടി വെക്കാനും അനുവദിച്ചിരുന്നു. എന്നാല്‍, ഇളവുകൾ വഴി നൈറ്റ് ലൈഫിൽ വീണ്ടും സംഘർഷമുണ്ടാകുമോ എന്ന ആശങ്കയിലായിരുന്നു പൊലീസ്.