കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരൻ ടിക്കറ്റ് എടുക്കാതെ സഞ്ചരിച്ചാൽ ഇനി കണ്ടക്ടർക്ക് പിഴ !

കെഎസ്ആർടിസി ബസിൽ യാത്രക്കാരൻ ടിക്കറ്റെടുക്കാതെ സഞ്ചരിച്ചാൽ ഇനി മുതൽ പിഴ കണ്ടക്ടറുടെ കയ്യിൽ നിന്ന് ഈടാക്കും എന്ന് റിപ്പോർട്ട്. 5000 രൂപ വരെ കണ്ടക്ടറിൽ നിന്ന് പിഴ ഈടാക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ.  ജില്ലാ അധികാരികളുടെ ചുമതലകൾ വിശദീകരിക്കുന്നതിനും  കെഎസ്ആർടിസി ജില്ലാ ഓഫീസുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനും വേണ്ടി മാനേജിങ്‌ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ഇതിനു മുൻപ് സസ്‍പെൻഷൻ ആയിരുന്നു ശിക്ഷ. എന്നാൽ പുതിയ തീരുമാനം സംബന്ധിച്ച് കെഎസ്ആർടിസി ഉത്തരവിറക്കി എന്നാണ് റിപ്പോർട്ട്. ശിക്ഷാനടപടിയുടെ ആദ്യ ഘട്ടത്തിലാണ് പിഴ ഈടാക്കുന്നത്. എന്നാൽ കുറ്റം ആവർത്തിക്കുകയാണെങ്കിൽ പിഴയോടൊപ്പം നിയമ നടപടിയും നേരിടേണ്ടി വരും.

മുപ്പത് യാത്രക്കാർ സഞ്ചരിക്കുന്ന ഒരു ബസിൽ ഒരു യാത്രക്കാരൻ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നത് പരിശോധനയിൽ കണ്ടെത്തിയാൽ 5000 രൂപ കണ്ടക്ടർ പിഴയായി നൽകേണ്ടി വരും. 31 മുതൽ 47 വരെ യാത്രക്കാർ ആണെങ്കിൽ പിഴ 3000 രൂപ ആയിരിക്കും. അതേസമയം 48ന് മുകളിൽ യാത്രക്കാർ ആണ് ബസിൽ ഉള്ളത് എങ്കിൽ 2000 രൂപ പിഴയായി നൽകേണ്ടി വരും.

48 മുതൽ 50 സീറ്റുകൾ വരെയാണ് ബസിൽ സാധാരണ ഉണ്ടാവുക. ഇതിൽ 10 യാത്രക്കാരെ മാത്രമേ അധികമായി എടുക്കാൻ നിയമം ഉള്ളു. അതേസമയം സൂപ്പർ എക്സ്പ്രസ് ബസിൽ 39 മാത്രമേ ഉണ്ടാവുകയുള്ളു എന്നതിനാൽ ഈ ബസുകളിൽ നിന്ന് കൊണ്ടുള്ള യാത്ര അനുവദിക്കാറില്ല. ജീവനക്കാർ മൂലമുണ്ടാകുന്ന പ്രശ്നങ്ങളിലും കൃത്യവിലോപങ്ങളിലും നിയമപരമായ നടപടികൾ നിലവിൽ ഉണ്ടെങ്കിലും ഇത്തരത്തിൽ വലിയ തുക ചുമത്തുന്നതിനുള്ള നിർദേശം ഇത് ആദ്യമാണ് ഉണ്ടാകുന്നത്.

ബസ് സ്റ്റോപ്പിൽ കൈ കാണിച്ചിട്ടും ബസ് നിർത്താതെ പോകുക, സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കാതിരിക്കുക , യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ ജീവനക്കാർക്കെതിരായ പരാതികൾ തെളിഞ്ഞാൽ പിഴയായി 500 രൂപയാണ് നൽകേണ്ടത്. ഇത് കൂടാതെ വിജിലൻസ് ഓഫീസറുടെ മുന്നിൽ ഹാജരാക്കുകയും ചെയ്യണം. കുറ്റം അഥവാ ആവർത്തിക്കുകയാണെങ്കിൽ പിഴ തുക ഇരട്ടിയാകും. ബസുകളുടെ അപകടത്തെ തുടർന്നുണ്ടാകുന്ന നഷ്ടങ്ങൾക്ക് 25,000 രൂപ വരെ ബന്ധപ്പെട്ട ജീവനക്കാരിൽ നിന്ന് ഈടാക്കാൻ നിർദേശം നൽകിയതായും റിപ്പോർട്ടുകൾ ഉണ്ട്.