അധിക ഭൂമി കൈവശം വച്ചെന്ന പരാതി; രേഖകള്‍ ഹാജരാക്കാന്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് കൂടുതല്‍ സമയം അനുവദിച്ചു

ഭൂപരിധി ചട്ടം ലംഘിച്ച് അധിക ഭൂമി കൈവശം വച്ചു എന്ന പരാതിയില്‍ രേഖകള്‍ ഹാജരാക്കാന്‍ പിവി അന്‍വര്‍ എംഎല്‍എയ്ക്ക് താമരശ്ശേരി ലാന്‍ഡ് ബോര്‍ഡ് കൂടുതല്‍ സമയം അനുവദിച്ചു. കൈവശമുള്ള ഭൂമിയുമായി ബന്ധപ്പെട്ട രേഖകളുമായി ഫെബ്രുവരി 15ന് എംഎല്‍എയും കുടുംബവും ഹാജരാകണമെന്ന് കോഴിക്കോട് ലാന്റ് അക്വസിഷന്‍ ഡെപ്യൂട്ടി കലക്റ്റര്‍ അന്‍വര്‍ സാദത്ത് നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസം 11 മണിക്ക് താമരശേരി താലൂക്ക് ഓഫീസിലെ ലാന്റ് ബോര്‍ഡ് മുന്നില്‍ രേഖകളുമായി ഹാജരാകാന്‍ എംഎല്‍എയക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വിദേശത്തായിരുന്നതിനാല്‍ പിവി അന്‍വര്‍ എംഎല്‍എ ഹാജരായിരുന്നില്ല. തുടര്‍ന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ.സന്ദീപ് കൃഷ്ണന്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടുകയായിരുന്നു.

ഭൂരേഖകളുമായി ഡിസംബര്‍ 30ന് ഹാജരാകാന്‍ എം.എല്‍.എക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അന്നും ഹാജരായിരുന്നില്ല. ജനുവരി ഒന്നുമുതല്‍ അഞ്ചുമാസത്തിനുള്ളില്‍ അന്‍വറും കുടുംബവും കൈവശം വെച്ചിരിക്കുന്ന അധികഭൂമി പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി ജനുവരി 13ന് ഉത്തരവിട്ടിരുന്നു. നേരത്തെ ആറുമാസത്തിനകം അധികഭൂമി പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പാകാതിരുന്നതിനെ തുടര്‍ന്ന് മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ കെ.വി. ഷാജി നല്‍കിയ കോടതി അലക്ഷ്യഹര്‍ജിയെ തുടര്‍ന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

പി.വി അന്‍വര്‍ 2016ല്‍ നിലമ്പൂരില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ 226.82 എക്കര്‍ ഭൂമി കൈവശമുള്ളതായി തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തൃക്കലങ്ങോട് വില്ലേജിലെ ഭൂമിയുടെ അളവ് കാണിച്ചതില്‍ പോയിന്റിട്ടതില്‍ പിശക് സംഭവിച്ചതാണ്. കോഴിക്കോട്,മലപ്പുറം ജില്ലകളിലായി എം.എല്‍.എയും കുടുംബവും 22.82 ഏക്കര്‍ഭൂമി കൈവശം വെക്കുന്നു എന്നാണ് താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.