നിര്‍മ്മാണത്തില്‍ അപാകതയെന്ന് പരാതി; സംസ്ഥാനത്തെ റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

സംസ്ഥാനത്തെ റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ആറ് മാസത്തിനിടെ നിര്‍മ്മിച്ചതോ അറ്റകുറ്റ പണികള്‍ നടത്തിയതോ ആയ റോഡുകളിലാണ് വിജിലന്‍സ് സംഘം പരിശോധന നടത്തുന്നത്. റോഡു നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്നും കരാറുകാര്‍ കൃത്രിമത്വം നടത്തുന്നുവെന്നുമുള്ള പരാതിയെ തുടര്‍ന്നാണ് പരിശോധന.

വിജിലന്‍സ് മേധാവി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്ന രാവെല പത്ത് മണിക്കാണ് പരിശോധന ആരംഭിച്ചത്. വിജിലന്‍സ് സൂപ്രണ്ട് ഇ എസ് ബിജുമോന്റെ നേതൃത്വത്തിലാണ് പരിശോധന. റോഡുകളുടെ നിര്‍മാണം, ടാറിങ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.

പ്രത്യേക മെഷീന്‍ ഉപയോഗിച്ച് റോഡിന്റെ ചെറുഭാഗം വിജിലന്‍സ് സംഘം കട്ട് ചെയ്തു ശേഖരിക്കുന്നുണ്ട്. ഇതേ് ലാബില്‍ അയച്ച് പരിശോധിക്കും. ആവശ്യത്തിന് മെറ്റലും കൃത്യമായ അളവില്‍ ടാറും ഉപയോഗിച്ചാണോ റോഡ് പുനര്‍നിര്‍മ്മിച്ചത് എന്നറിയാനാണ് സാമ്പിള്‍ പരിശോധിക്കുന്നത്. പരിശോധനാ റിപ്പോര്‍ട്ട് എഞ്ചിനീയറിങ് വിഭാഗത്തിന് കൈമാറിയ ശേഷമാകും അന്തിമ നടപടികള്‍ തീരുമാക്കുക.