ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന യൂട്യൂബ് വ്‌ളോഗർ രോഹിത്തിനെതിരെ കേസ്. രോഹിത്തിന്റെ സഹോദരിയും അമ്മയും നൽകിയ പരാതിയിലാണ് ആലപ്പുഴ വനിത പൊലീസ് കേസെടുത്തിരിക്കുന്നത്. സഹോദരിയെ മർദിച്ചതിനും വീട്ടുകാരെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനുമാണ് കേസ്. സഹോദരിയെയും അമ്മയെയും അപമാനിച്ച് വീഡിയോ പ്രചരിപ്പിച്ചതായും പരാതിയുണ്ട്.
സ്വർണാഭരണങ്ങൾ നൽകാത്തതിന്റെ പേരിൽ സഹോദരിയെ മർദ്ദിച്ചെന്നാണ് രോഹിത്തിനെതിരായ കേസ്. സഹോദരിയായ റോഷ്നിക്ക് അച്ഛൻ നൽകിയ സ്വർണാഭരണങ്ങൾ പ്രതി വിൽക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ആഭരണം വിൽക്കുന്നതിനെ പറ്റി തർക്കമുണ്ടാവുകയും പ്രതി സഹോദരിയെ ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നു. അതേസമയം അമ്മയേയും പരാതിക്കാരിയേയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പ്രതിയുടെ ഗ്രീൻ ഹൗസ് ക്ലീനിംഗ് സർവീസ് എന്ന യുട്യൂബ് ചാനൽ വഴിയും മറ്റ് സാമൂഹിക മാദ്ധ്യമങ്ങൾ വഴിയും പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.