'ഉമ്മൻചാണ്ടിയെ അപമാനിച്ചു'; രാജ്മോഹൻ ഉണ്ണിത്താന് എതിരെ ഹൈക്കമാൻഡിന് പരാതി നൽകി എ, ഐ ഗ്രൂപ്പുകൾ

ഉമ്മൻചാണ്ടിയെ അപമാനിച്ചെന്ന് ആരോപിച്ച് രാജ്മോഹൻ ഉണ്ണിത്താനെതിരെ ഹൈക്കമാൻഡിന് പരാതി. എ, ഐ ഗ്രൂപ്പുകളാണ് ഹൈക്കമാൻഡിന് പരാതി നൽകിയത്. ഡിസിസി അദ്ധ്യക്ഷ പട്ടികക്കെതിരെ പ്രതികരിച്ച ഉമ്മൻചാണ്ടിയെ വിമർശിച്ച് ഉണ്ണിത്താൻ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 18 വർഷം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തീരുമാനിക്കാത്ത ആരും നേതൃത്വത്തിലേക്ക് വന്നിട്ടില്ലെന്നായിരുന്നു. ഹൈക്കമാൻഡിനെ അനുസരിക്കാൻ പറ്റില്ലെങ്കിൽ ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും വേറെ പാർട്ടി ഉണ്ടാക്കട്ടെയെന്നുമായിരുന്നു
ഉണ്ണിത്താന്‍റെ പരാമർശം.

ഇരുവരും തീരുമാനിച്ചിരുന്ന മേഖലയിലേക്ക് വേറെ ആളുകൾ വന്നപ്പോഴുള്ള അസഹിഷ്ണുതയാണ് ഇപ്പോൾ കാണുന്നത്. എ കെ ആന്‍റണി കാണിച്ച മാന്യത ഇരുവരും കാണിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ഹൈക്കമാന്‍ഡ് ആലോചിക്കേണ്ടത് കെപിസിസി പ്രസിഡന്റിനോടും പ്രതിപക്ഷ നേതാവിനോടുമാണ്. കീഴ്‌വഴക്കം അതാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു

ഹൈക്കമാൻഡ് പിന്തുണ കെപിസിസി നേതൃത്വത്തിന് അതേസമയം ഡിസിസി പുനഃസംഘടനയിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച ഉമ്മൻചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും പ്രതികരണങ്ങൾ കണ്ടില്ലെന്നു നടിക്കാനും ഇതേ കുറ്റം ചെയ്ത മറ്റു നേതാക്കൾക്കെതിരെ നടപടി എടുക്കാനുള്ള കെപിസിസിയുടെ നീക്കത്തിന് പിന്തുണ നൽകാനാണ് ഹൈക്കമാൻഡ് തീരുമാനം. കേരളത്തിലെ നേതൃത്വത്തിന് പ്രഖ്യാപിച്ച പൂർണ പിന്തുണ ഹൈക്കമാൻഡ് തുടരും. കേരളത്തിലെ കോൺഗ്രസിലെ ഗ്രൂപ്പ് പ്രവർത്തനത്തിന് തടയിടാനുള്ള സുവർണാവസരമായിട്ടാണ് ഹൈക്കമാൻഡ് പുതിയ സംഭവവികാസങ്ങളെ വിലയിരുത്തുന്നത്. മുതിർന്ന നേതാക്കളുടെയും ഗ്രൂപ്പുകളുടെയും വാദങ്ങൾക്ക് വഴങ്ങി കേരള നേതൃത്വത്തെ സമ്മർദ്ദത്തിലാഴ്‌ത്തില്ല എന്നാണ് ഹൈക്കമാൻഡ് ഉറപ്പ് നൽകിയിരിക്കുന്നത്. ഈ ഉറപ്പ് ഭാവിയിലും തുടരും.

ദേശീയ നേതാക്കളായിട്ട് പോലും ഉമ്മൻ‌ചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും പരിഭവത്തിനു ഹൈക്കമാൻഡ് ചെവി കൊടുക്കാതിരിക്കുന്നത് ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്. വാർത്താ ചാനലുകളിൽ പാർട്ടിയെ വിമർശിച്ച കെ പി അനിൽകുമാർ, ശിവദാസൻ നായർ എന്നിവർക്കെതിരെയുള്ള നടപടികളുമായി കെപിസിസിക്ക് മുന്നോട്ട് പോകാം. എഐസിസി അംഗമാണോ എന്നത് പോലും പരിഗണിക്കേണ്ട കാര്യമില്ല. ഹൈക്കമാന്‍ഡിന്‍റെ ഈ ഉറപ്പാണ് മുതിർന്ന നേതാക്കളെ വെല്ലുവിളിക്കാൻ കേരള നേതൃത്വത്തിന് ധൈര്യം നൽകുന്നത്.