തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിക്കൊപ്പം വൈദികരും; തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് അനില്‍ അക്കരെ; ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി

ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന ചട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ലംഘിച്ചുവെന്ന ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. വടക്കാഞ്ചേരിയില്‍ നടന്ന ആലത്തൂര്‍ ലോക്‌സഭാമണ്ഡലം എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചു വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരെയാണ് തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കിയത്.

പരാതിയില്‍ പറയുന്നത്: കണ്‍വെന്‍ഷനില്‍ ക്രിസ്തീയ പുരോഹിതന്‍മാര്‍ ളോഹ ധരിച്ചാണു പങ്കെടുത്തത്. ക്രിസ്തീയ ആചാരമനുസരിച്ചു ളോഹ മതചിഹ്നമാണ്. ഈ പരിപാടിയുടെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളിലും വാര്‍ത്താചാനലുകളിലും പാര്‍ട്ടി പ്രചരിപ്പിക്കുന്നതു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്.

സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ഒരുക്കം നടത്തണമെന്നു പറയുമ്പോള്‍ ളോഹ ധരിച്ചു കയ്യടിച്ച് അംഗീകരിക്കുന്നതു മതചിഹ്നം ഉപയോഗിക്കുന്നതിനു തെളിവാണ്. സംഭവത്തില്‍ മുഖ്യമന്ത്രി, സഥാനാര്‍ത്ഥി പി.കെ.ബിജു എന്നിവര്‍ക്കെതിരെ നടപടി വേണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതിയില്‍ അനില്‍ അക്കരെ ആവശ്യപ്പെട്ടു