'വർഗീയത അതിൻ്റെ രൂക്ഷതയിൽ എത്താനുള്ള മാർഗം തുറന്നു, ലീഗിന് ആഗ്രഹങ്ങൾ പറയാം... നിലപാട് പറയാനുള്ള യോഗ്യതയില്ല'; വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ വിമർശനവുമായി ജി സുകുമാരൻ നായർ

വിഡി സതീശനെ മുഖ്യമന്ത്രി ആയി തിരഞ്ഞെടുത്തതിന് പിന്നാലെ കടുത്ത വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വർഗീയത അതിൻ്റെ രൂക്ഷതയിൽ എത്താനുള്ള മാർഗം തുറന്നുവെന്ന് കുറ്റപ്പെടുത്തിയ ജി സുകുമാരൻ നായർ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തതിൽ കീഴ്വഴക്കങ്ങളോ ജനാധിപത്യ രീതിയോ സ്വീകരിച്ചിട്ടില്ലെന്നും മുസ്ലിം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിൻ്റെ സൂചനയാണിതെന്നും കൂട്ടിച്ചേർത്തു.

ജനാധിപത്യ ധ്വംസനമാണ് നടന്നിരിക്കുന്നത്. എക്‌സ്‌ ഓർ വൈ, അത് ആരായാലും എല്ലാത്തരത്തിലും മുന്നിൽ നിൽക്കുന്ന, മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ആളെ വേണമായിരുന്നു മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാൻ. ലീഗ് നടത്തിയ സമ്മർദ്ദം ഒരിക്കലും ശരിയായില്ല. മന്ത്രിമാരുടെ തിരഞ്ഞെടുപ്പിലും ഇതുണ്ടാകും, ജി. സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

നല്ല നാളേക്കുവേണ്ടി വി.ഡി. സതീശൻ നയിക്കുമെന്നത് പാണക്കാട് സാദിഖലി തങ്ങളുടെ വിശ്വാസമായിരിക്കും. ഞങ്ങളുടെ ആരുടേയും വിശ്വാസം അതല്ലെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.ജനങ്ങൾ എന്നുപറയുന്നവരെ ആര് കൗണ്ട് ചെയ്‌തു? വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്ന എത്ര ജനങ്ങളുണ്ട്, ആര് കണക്കെടുത്തു. അങ്ങനെയാണെങ്കിൽ അതിന്റെ ഭൂരിപക്ഷം വേണ്ടേ? കോൺഗ്രസിൻ്റെ കീഴ്വഴക്കങ്ങൾ തെറ്റിച്ചതുകൊണ്ടാണ് എൻഎസ്എസ് പറഞ്ഞത്.

Read more

ഇടതുപക്ഷം കീഴ്വഴക്കങ്ങൾ തെറ്റിക്കുന്നില്ല. അവരുടേതായ രീതിയിൽ പോകുന്നു. ഭരണത്തിൽ സാമൂഹികനീതി നടപ്പിലാക്കാനുള്ള സാധ്യത കുറവാണ്. വർഗീയത അതിൻ്റെ രൂക്ഷതയിൽ എത്താനുള്ള മാർഗം തുറന്നു. അതുകൊണ്ടാണ് ഇപ്പോൾ ഞങ്ങൾ പ്രതികരിച്ചത്. മാനദണ്ഡങ്ങൾവെച്ച് നോക്കുമ്പോൾ ചെന്നിത്തലയായിരുന്നു മുന്നിൽ നിൽക്കുന്നത്, സുകുമാരൻ നായർ കൂട്ടിച്ചേർത്തു.