സാമുദായിക സ്പര്‍ദ്ധയും ലൈംഗിക അധിക്ഷേപവും കൂടുന്നു; ക്ലബ്ബ് ഹൗസിന് പൊലീസിന്റെ നിരീക്ഷണം

സാമൂഹ്യ മാധ്യമമായ ക്ലബ്ബ് ഹൗസ് നിരീക്ഷിക്കാനൊരുങ്ങി പൊലീസ്. സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ കൈമാറുന്നതായി പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.

ലൈംഗിക അധിക്ഷേപം നടത്തുന്ന ഗ്രൂപ്പുകളും വര്‍ദ്ധിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ കണ്ടെത്തുന്നതിനുള്ള നിരീക്ഷണവും പൊലീസ് സൈബര്‍ഡോം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഹിന്ദി, തമിഴ് ഭാഷകളില്‍ സജീവമായിരുന്ന ‘റെഡ് റൂമുകള്‍’ സജീവമായി മലയാളത്തിലും ക്ലബ് ഹൗസില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ റൂമുകള്‍ നടത്തുന്ന മോഡറേറ്റര്‍മാരെ പൊലീസ് നിരീക്ഷിക്കും. ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ്.

ക്ലബ്ഹൗസ് ആരംഭിച്ച സമയത്തുതന്നെ ഇത്തരത്തിലുള്ള അശ്ലീലച്ചുവയുള്ള സംസാരങ്ങള്‍ നടക്കുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഗ്രൂപ്പുകളുടെ അഡ്മിന്‍മാരും സ്പീക്കര്‍മാരും മാത്രമല്ല കേള്‍വിക്കാരും പൊലീസിന്റ നിരീക്ഷണത്തിന് വിധേയമാകും. ചര്‍ച്ച നടത്തുന്ന ക്ലബ് ഹൗസ് റൂമുകളില്‍ ഷാഡോ പൊലീസിന്റെ നിരീക്ഷണം ഉണ്ടായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റൂമുകളില്‍ കേള്‍വിക്കാരായിരിക്കുന്നവരേയും പൊലീസ് ചോദ്യം ചെയ്യും.

ഇത്തരം റൂമുകളില്‍ റെക്കോഡ് ചെയ്യപ്പെടുന്ന സംഭാഷണങ്ങള്‍ പിന്നീട് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ക്ലബ് ഹൗസില്‍ ചാറ്റിംഗ് സൗകര്യം കൂടി ലഭ്യമായതോടെ ഇത്തരം റൂമുകളില്‍ കയറുന്നവര്‍ ബ്ലാക്ക് മെയില്‍ ചെയ്യപ്പെടാനും ഹണി ട്രാപ്പില്‍ പെടാനും സാദ്ധ്യതയുണ്ടെന്നും പൊലീസ് പറയുന്നു.