വാണിജ്യ എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂട്ടി; ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപ ഒറ്റയടിക്ക് കൂട്ടി. ഇതോടെ സിലിണ്ടര്‍ വില 3,000 കഴിഞ്ഞു. 3,085 രൂപയാണ് കൊച്ചിയിലെ വാണിജ്യ സിലിണ്ടര്‍ വില.

തിരുവനന്തപുരത്ത് 3,106 രൂപയും കോഴിക്കോട് 3,117.5 രൂപയുമായി. ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കുമെല്ലാം ഗുരുതര ആഘാതമാണ് കനത്ത വിലക്കയറ്റം ഏല്‍പ്പിച്ചിരിക്കുന്നത്. സിലിണ്ടര്‍ വിലവര്‍ധിച്ചതോടെ ഭക്ഷണവിഭവങ്ങളുടെ വില കൂട്ടാന്‍ ഹോട്ടലുകൾ നിര്‍ബന്ധിതരാകും.

ഏപ്രില്‍ ഒന്നിന് വാണിജ്യ സിലിണ്ടറിന് 195.50 രൂപ വില കൂട്ടിയിരുന്നു. ജനുവരി ഒന്നിന് 111 രൂപയും മാര്‍ച്ച് ഒന്നിന് 31 രൂപയും മാര്‍ച്ച് ഏഴിന് 115 രൂപയും കൂട്ടിയിരുന്നു. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ ഇത്തവണ വര്‍ധനയില്ല.